മലപ്പുറം രണ്ടത്താണിയിലാണ് പ്രവാസിയായ ഹുസൈനിന്റെ വീട് പുതുമോടിയിൽ തലയുയർത്തിനിൽക്കുന്നത്. 20 വർഷത്തോളം പഴക്കമുള്ള ഒറ്റനില വീടിനെ കാലത്തിനനുസരിച്ച് പരിഷ്കരിച്ചെടുക്കുകയിരുന്നു. റെഡ്, വൈറ്റ്, ഗ്രേ കോംബിനേഷനുകളുടെ മിശ്രണമാണ് പുറംകാഴ്ചയ്ക്ക് മിഴിവ് പകരുന്നത്.
പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, നാലു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ, അപ്പർ ലിവിങ്, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് 2300 ചതുരശ്രയടിയിൽ ഒരുക്കിയത്.
പഴയ ഇടുങ്ങിയ മുറികളുടെ പാർടീഷനുകൾ കളഞ്ഞു അകത്തളം തുറസായ നയത്തിലേക്ക് മാറ്റിയെടുത്തു. പഴയ ഒരു കിടപ്പുമുറി കൂടി ലിവിങ്ങിനോട് ചേർത്ത് ലിവിങ് ഹാൾ വിശാലമാക്കി. ഇതിനോട് ചേർന്ന് കുറച്ചു സ്ഥലം കൂടി കൂട്ടിയെടുത്ത് ഡൈനിങ് ഹാളും ക്രമീകരിച്ചു.
പഴയ സ്റ്റെയർ ഏരിയ ഇടുങ്ങിയതായിരുന്നു. ഇത് പൊളിച്ചു കൂടുതൽ തുറന്നതും വിപുലവുമാക്കി. ഇതുവഴി ഉള്ളിൽ കൂടുതൽ പ്രകാശവും ലഭിക്കുന്നു.
പഴയ ശൈലിയിലുള്ള ഇടുങ്ങിയ അടുക്കള വിശാലമാക്കി. മോഡുലാർ സൗകര്യങ്ങൾ ഒരുക്കി. എസിപി ഷീറ്റ് കൊണ്ടാണ് ക്യാബിനറ്റുകൾ.
താഴെ ഒന്നും മുകളിൽ മൂന്നും കിടപ്പുമുറികൾ നൽകി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് കൂട്ടിച്ചേർത്തു.
അങ്ങനെ സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 30 ലക്ഷം രൂപയ്ക്ക് പുതിയ കാലത്തേക്ക് കെട്ടും മറ്റും മാറിയ വീട് ഒരുങ്ങി