കോഴിക്കോട് ഫറോക്കിനടുത്ത് ചുങ്കത്താണ് ഷാജിയുടെ വീട്. രണ്ടു തട്ടുകളായി കിടന്ന പ്ലോട്ട് നിരപ്പാക്കിയെടുത്താണ് വീടുപണിതത്. മൊത്തം വീടുപണിയുടെ 30 % ചെലവ്, പ്ലോട്ട് ലെവൽ ചെയ്യാനും ബേസ്മെന്റ് ഒരുക്കാനും ചെലവായി. ഗൃഹനാഥന് ഇന്റർലോക്കിന്റെ ബിസിനസാണ്. ഇതാണ് മുറ്റത്ത് വിരിച്ചത്.
പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി, സ്വിമ്മിങ് പൂൾ എന്നിവയാണ് 4950 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.
രാജസ്ഥാനിൽനിന്ന് ഇറക്കുമതി ചെയ്ത കോട്ടസ്റ്റോൺ ആണ് നിലത്തുവിരിച്ചത്. ഇറക്കുമതി ചെയ്ത ആഫ്രിക്കൻ വുഡാണ് ഫർണിഷിങ്ങിൽ ഉപയോഗിച്ചത്. ഫർണിച്ചർ കസ്റ്റമൈസ് ചെയ്തവയുമുണ്ട് റെഡിമെയ്ഡ് വാങ്ങിയതുമുണ്ട്.
മൂന്ന് ആൺമക്കളാണ് ദമ്പതികൾക്ക്. ഇവരുടെ ഊർജം ഫലവത്തായി ചെലവഴിക്കാനാണ് സ്വിമ്മിങ് പൂൾ ഒരുക്കിയത്. ഫാമിലി ലിവിങ്ങിൽനിന്ന് സ്ലൈഡിങ് ഗ്ലാസ് ഡോർ വഴിയാണ് ഇവിടേക്ക് പ്രവേശിക്കുന്നത്. വീടിനകത്തുനിന്ന് കുട്ടികളെ ശ്രദ്ധിക്കാം എന്ന ഗുണവുമുണ്ട്.
പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ കലിംഗ സ്‌റ്റോൺ വിരിച്ചു. അനുബന്ധമായി വർക്കേരിയയുമുണ്ട്. ഒരു ബ്രേക്ഫാസ്റ്റ് കൗണ്ടറും പ്രധാന അടുക്കളയിലുണ്ട്.
മുകളിലും താഴെയും രണ്ടുവീതം കിടപ്പുമുറികളുണ്ട്. എല്ലാ മുറികളും വ്യത്യസ്ത തീമിൽ ചിട്ടപ്പെടുത്തി. അറ്റാച്ഡ് ബാത്റൂം,വാഡ്രോബ്, ഡ്രസിങ് സ്‌പേസ് ഒരുക്കി.