എറണാകുളം പല്ലാരിമംഗലത്താണ് അജ്മലിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. മേൽക്കൂര നിരപ്പായിവാർത്തശേഷം ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ചു. അതോടെ വീടിന് ട്രോപ്പിക്കൽ-കൊളോണിയൽ രൂപഭാവങ്ങൾ കൈവന്നു.
വിശാലമായ പ്ലോട്ടിൽ മുറ്റം വേർതിരിച്ച് പിന്നിലേക്കിറക്കിയാണ് വീടുപണിതത്. നാച്ചുറൽ സ്‌റ്റോണും ഗ്രാസും ഇടകലർത്തി ഡ്രൈവ് വേ ഒരുക്കി. വശങ്ങളിൽ പുൽത്തകിടിയും ഉദ്യാനവുമുണ്ട്.
പോർച്ച്, സിറ്റൗട്ട് , ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് 2900 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. വീട്ടിലേക്ക് സ്വീകരിക്കുന്നത് വിശാലമായ തുറന്ന അകത്തളങ്ങളാണ്.
ഫോർമൽ ലിവിങ് സ്വകാര്യതയുടെ മാറ്റി വിന്യസിച്ചു. ഫാമിലി ലിവിങ്, ഡൈനിങ്, മറ്റിടങ്ങളെ ബന്ധിപ്പിക്കുന്ന ഇടനാഴിയടക്കം വിശാലമായ ഹാളിന്റെ ഭാഗമാണ്.
ഹാളിന്റെ മധ്യത്തിലായി സ്ഥാപിച്ച ഡിസ്‌പ്ലെ ഷെൽഫാണ് ലിവിങ്- ഡൈനിങ് ഏരിയകളെ മറ്റിടങ്ങളിൽ നിന്ന് മറവുനൽകുന്ന പാർടീഷനായി വർത്തിക്കുന്നത്. ഫാമിലി ലിവിങ്- ഡൈനിങ് എന്നിവയിൽ പഴയ വീടുകളിലെ തടിമച്ചിനെ അനുസ്മരിപ്പിക്കുംവിധം വുഡൻ ഫിനിഷ്ഡ് സീലിങ് ഒരുക്കി.
സ്റ്റോറെജിനു പ്രാധാന്യം നൽകിയാണ് കിച്ചൻ ഡിസൈൻ. പ്ലൈവുഡ് ഫിനിഷിൽ ക്യാബിനറ്റ് ഒരുക്കി. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.
ഹെഡ്‌സൈഡ് ഭിത്തിയിൽ ഹൈലൈറ്റർ നിറങ്ങളും പാനലിങ്ങും ചെയ്താണ് ഇവിടെ മുറികൾക്ക് വ്യത്യസ്ത ഗെറ്റപ് നൽകിയത്. അനുബന്ധമായി ചെറിയ ഡ്രസിങ് സ്‌പേസ്, അറ്റാച്ഡ് ബാത്റൂം എന്നിവയുമുണ്ട്.
ഒരുനില മതിയെന്ന തീരുമാനം നന്നായിയെന്ന് വീട്ടുകാർ പറയുന്നു. കുടുംബാംഗങ്ങൾ തമ്മിൽ ആശയവിനിമയം നിലനിർത്താനും പരിപാലനം എളുപ്പമാക്കാനും ഇത് ഉപകരിക്കുന്നു.