ദീർഘകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ സെറ്റിൽ ചെയ്യാൻ തീരുമാനിച്ചപ്പോൾ കൊല്ലം സ്വദേശി മോഹൻ മാത്യുവിനും കുടുംബത്തിനും വേണ്ടിയിരുന്നത് സ്വച്ഛസുന്ദരമായ ഒരു ജീവിതമായിരുന്നു. ഈ ആഗ്രഹം അതിന്റെ പൂർണതയിൽ ആർക്കിടെക്ട് സാധിച്ചുകൊടുത്തിട്ടുണ്ട് ഇവിടെ.
വിശാലമായ 86 സെന്റിൽ വീടുമാത്രമല്ല ഫാമും ഫാം ഹൗസുമുണ്ട്. വീടിനോട് കിടപിടിക്കുന്ന ഭംഗിയിലാണ് ഏകദേശം 750 ചതുരശ്രയടിയുള്ള ഫാം ഹൗസ് നിർമിച്ചത്. ഓടുവിരിച്ച ചരിഞ്ഞ മേൽക്കൂരയും ടെറാക്കോട്ട ജാളികളും പുറംകാഴ്ച ഭംഗിയാക്കുന്നു. ട്രഡീഷണൽ ശൈലിയുടെ ഗൃഹാതുരതയും മോഡേൺ ശൈലിയുടെ സൗകര്യങ്ങളും സമന്വയിപ്പിച്ചാണ് ഈ വീടൊരുക്കിയത്. റോഡിൽനിന്ന് വീടിന്റെ ഭംഗി ആസ്വദിക്കാൻ പാകത്തിൽ മുറ്റം വേർതിരിച്ചാണ് വീടിനിടം കണ്ടത്. ലാൻഡ്സ്കേപ്പും വീടിന്റെ ഭംഗിക്ക് മാറ്റുകൂട്ടുന്നു.
ഫോർമൽ ലിവിങ് ഭാഗം ഡബിൾ ഹൈറ്റിൽ ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ചു, ഇതിനുതാഴെ സീലിങ് ഓടുമുണ്ട്. ബാക്കി ഭാഗങ്ങൾ നിരപ്പായി വാർത്തശേഷം ട്രസ് ചെയ്ത് ഓടുവിരിച്ചു.
ലീനിയർ ഡിസൈനിലാണ് വീടൊരുക്കിയത്. അതിനാൽ ഉള്ളിലെ ഇടങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നത്, പ്രവേശനകവാടത്തിൽ നിന്ന് ആരംഭിക്കുന്ന നീണ്ട ഇടനാഴിയാണ്.
സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് താഴത്തെനിലയിൽ. മുകളിൽ ഒരുകിടപ്പുമുറി മാത്രമേയുള്ളൂ. മൊത്തം 3200 ചതുരശ്രയടിയാണ് വിസ്തീർണം.
നാച്ചുറൽ ലൈറ്റിനും വെന്റിലേഷനും പ്രാധാന്യം നൽകിയാണ് ഇടങ്ങൾ ചിട്ടപ്പെടുത്തിയത്. ധാരാളം ഓപ്പണിങ്ങുകളും സ്‌കൈലൈറ്റുകളും സ്ട്രക്ചറിന്റെ ഭാഗമാണ്. ഇത് നട്ടുച്ചയ്ക്കും സുഖകരമായ കാലാവസ്ഥ വീടിനുള്ളിൽ നിലനിർത്തുന്നു. ഫർണിച്ചറുകൾ ഇന്റീരിയർ തീംപ്രകാരം കസ്റ്റമൈസ് ചെയ്തു. വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്.
പിൻവശത്തുള്ള കൃഷിസ്ഥലത്തേക്കും ഫാം ഹൗസിലേക്കും നോട്ടമെത്തുംവിധമാണ് മൂന്നു കിടപ്പുമുറികളും ചിട്ടപ്പെടുത്തിയത്. എല്ലാ കിടപ്പുമുറികളിലും ഇതിനായി ബേ വിൻഡോ ഇരിപ്പിടമുണ്ട്.
ചുരുക്കത്തിൽ ആഗ്രഹിച്ചതുപോലെ ജീവിതത്തിലെ സെക്കൻഡ് ഇന്നിങ്‌സ്, സ്വച്ഛസുന്ദരമായി, ഊർജസ്വലമായി ചെലവഴിക്കാൻ വീട്ടുകാർക്ക് സാധിക്കുന്നു.