അധ്യാപക ദമ്പതികളായ മാതാപിതാക്കൾക്ക് ആർക്കിടെക്ടായ മകൻ സ്നേഹംചാലിച്ചു പണിതുനൽകിയ വീടാണിത്. ശബ്ദകോലാഹലമില്ലാത്ത സ്വച്ഛസുന്ദരമായ ഒരിടത്ത് വിശ്രമജീവിതം നയിക്കണം എന്ന ആഗ്രഹത്തിൽ തിരൂരിൽ ടൗണിൽ നിന്നുമാറി 12 സെന്റ് വാങ്ങിയിരുന്നു. അവിടെ പഴമയുടെ ചാരുതയും പുതുമയുടെ സ്വീകാര്യതയും നിലനിർത്തുന്ന സ്വപ്നഭവനം മകൻ രോഹിത് പണിതുനൽകി
ആദ്യകാഴ്ചയിൽത്തന്നെ മനസ്സ് കീഴടക്കുന്ന ലാളിത്യമാണ് വീടിനുള്ളത്. മേൽക്കൂര ജിഐ ട്രസ് വർക്ക് ചെയ്ത് ഓടിട്ടിരിക്കുന്നു. താഴെ സീലിങ് ഓട് കൂടെ നൽകിയിരിക്കുന്നതിനാൽ വീട്ടിൽ ചൂട് വളരെ കുറവാണ്. ചില ഭാഗങ്ങളിൽ മേൽക്കൂര കോൺക്രീറ്റ് ആണ്. അവിടെയെല്ലാം എക്സ്പോസ്ഡ് കോൺക്രീറ്റ് സീലിങ് നിലനിർത്തി. ഭംഗിക്കു വേണ്ടി അതിൽ ചെറിയ വുഡൻ ഗ്രിഡ് വർക്ക് കൊടുത്തിട്ടുണ്ട്.
പ്രവേശന കവാടം പടിപ്പുരയാണ്. പഴയ പൂമുഖം പോലെയുള്ള സിറ്റൗട്ടിന്റെ നാലു ചുമരുകൾ തുറന്നിട്ടിരിക്കുന്നതിനാലും മേൽക്കൂര ഓടായതിനാലും ചൂടു വളരെ കുറവാണിവിടെ. കുട്ടികൾക്ക് ഓടിക്കളിക്കാനുള്ള ഇടം പരിഗണിച്ച് തുറസായ നയമാണ് വീട്ടിലുടനീളമുള്ളത്.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് താഴത്തെ നിലയിൽ. മുകളിൽ രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയുണ്ട്. മൊത്തം 2300 ചതുരശ്രയടിയാണ് വിസ്തീർണം.
പച്ചപ്പു നിറഞ്ഞ കോർട്യാർഡ് ആണ് വീടിന്റെ മുഖ്യആകർഷണം. തണൽ പരത്താൻ ഒരു മാവും മിഴിവേകാൻ മീൻകുളവും, അതോടൊപ്പം ഒരു ബുദ്ധപ്രതിമയും ഇവിടെ സ്ഥാപിച്ചു. സിറ്റൗട്ടിൽ നിന്നുതന്നെ ഇതിന്റെ ഭംഗി ആസ്വദിക്കാം. മീൻകുളത്തിലേക്ക് വെള്ളം വീഴുന്ന ശബ്ദം, ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിവിടങ്ങളിലെ അന്തരീക്ഷം ഊഷ്മളമാക്കുന്നു. ഇത്തരത്തിൽ കോർട്യാർഡിനെ എല്ലായിടത്തുനിന്നും കാണാനും കേൾക്കാനും കഴിയും വിധമാണ് വീട് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
നാച്ചുറൽ കോട്ട സ്റ്റോൺ ആണ് ഫ്ലോറിങ്ങിനായി തെരഞ്ഞെടുത്തത്. ഇതും വീട്ടിലെ താപനില കുറയ്ക്കാൻ സഹായിച്ചിരിക്കുന്നു.
ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിവ ഓപ്പൺ ആയി ചെയ്തിരിക്കുന്നു. കിച്ചനിൽ ചെലവഴിക്കുമ്പോഴുള്ള ഏകാന്തത കുറയ്ക്കാനും മറ്റുള്ളരെ കൂടി കണ്ടുകൊണ്ട് വീട്ടുകാര്യങ്ങൾ ചെയ്യാനും ഇത് ഉപകാരപ്രദമായി എന്ന് വീട്ടുകാർ പറയുന്നു. ലിവിങ് -ഡൈനിങ്ങിൽനിന്ന് വലിയ ഒരു വാതിൽ പാറ്റിയോയിലേക്ക് തുറന്നിട്ടിരിക്കുന്നു. മുകളിൽ രണ്ടു കിടപ്പുമുറികൾ കൂടാതെ ഒരു മീഡിയ റൂമും ക്രമീകരിച്ചു.