മലപ്പുറം മഞ്ചേരിയിലാണ് കേശവന്റെയും കുടുംബത്തിന്റെയും സ്വപ്നഭവനം. പഴയകാല കേരളീയ ശൈലിയുള്ള നാലുകെട്ടാണിത്, അതിൽ പുതിയകാല സൗകര്യങ്ങളും ഉൾക്കൊള്ളിച്ചു
തനതുകേരളീയ ശൈലിയിലാണ് പുറംകാഴ്ച. പല തട്ടുകളായി ട്രസ് ചെയ്ത മേൽക്കൂരകളുടെ സംയോജനമാണ് വീടിന്റെ തലയെടുപ്പ്.
മേൽക്കൂരയിൽ മാംഗ്ലൂർ ടെറാക്കോട്ട ടൈൽ വിരിച്ചു. തെക്ക് വശത്തായി കാർ പോർച്ചും മുകളിൽ ഔട്ട് ഹൗസും പഴയകാല പത്തായപ്പുര പോലെ നിർമിച്ചു.
പടിപ്പുര മുതൽ ലാൻഡ്സ്കേപ്പിൽ ഹരിതാഭ നിറച്ചു. പച്ചപ്പിനിടയിലൂടെ വീടുകാണാൻ നല്ല ഭംഗിയാണ്.
പ്രധാനവാതിൽ ഒറ്റപ്ലാവിൽ കൊത്തുപണികളും മണിച്ചിത്രത്താഴും കൂടിയ പഴയ രീതിയിൽ ഒരുക്കി. വെട്ടുകല്ല് തേക്കാതെ നിലനിർത്തിയ ഭിത്തികളും കരിങ്കല്ലിൽ കൊത്തുപണികളോട് കൂടിയ പില്ലറുകളും പൂമുഖം ആകർഷകമാക്കുന്നു
പോർച്ച്, പൂമുഖം, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, കോർട്യാർഡ്, ഡൈനിങ്, കിച്ചൻ, വർക്കേറിയ, നാലു കിടപ്പുമുറികൾ, ബാത്റൂംസ് എന്നിവയാണ് 4800 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.
വീടിന്റെ ആത്മാവ് നടുമുറ്റമാണ്. ഇതിനുചുറ്റുമാണ് ഇടങ്ങൾ ചിട്ടപ്പെടുത്തിയത്. വീടിന്റെ ഏതുഭാഗത്തുനിന്നും നടുമുറ്റം കാണാവുന്ന തരത്തിലാണ് ക്രമീകരണം.
മഴയും വെയിലും ഉള്ളിലെത്തുന്ന തുറന്ന നടുമുറ്റം, വീടിനുള്ളിലെ ചൂടിനെ പുറംതള്ളി ഉള്ളിൽ കുളിർമ നിറയ്ക്കാനും ഉപകരിക്കുന്നു.
ട്രഡീഷണൽ തീമിനോട് ചേരുംവിധം തടിയുടെ ഫിനിഷിലാണ് പുതിയകാല സൗകര്യങ്ങൾ ഉൾപ്പെടുത്തിയ മോഡുലാർ കിച്ചൻ. മറൈൻ പ്ലൈ+ ടീക് വെനീർ ഫിനിഷിലാണ് ക്യാബിനറ്റുകൾ.
മുറികൾക്ക് സാധാരണയിൽ കൂടുതൽ ഉയരംനൽകിയതിനാലും എല്ലാ ഭാഗത്തും ഡബിൾ ലെയർ സൺഷെയ്ഡ് നൽകിയതിനാലും വീടിനകത്ത് ചൂട് വളരെ കുറവാണ്.
വടക്കുവശത്ത് കുളം നിർമിച്ച് മഴവെള്ള സംഭരണിയുമായി കണക്ട് ചെയ്തു. എത്ര വലിയ മഴ പെയ്താലും വെള്ളം പറമ്പിലെ കുളത്തിലെത്തും. കിണർ റീചാർജ് ചെയ്യുന്നതിനാൽ വേനൽക്കാലത്തും വെള്ളത്തിന് ക്ഷാമം ഉണ്ടാകുന്നില്ല.
കേരളത്തിലെ പഴയ തറവാടുകളെ കുറിച്ച് ആഴത്തിൽ പഠിച്ചശേഷമാണ് ഈ വീടിന്റെ ഡിസൈൻ പൂർത്തിയാക്കിയത്. ഈ വേനൽക്കാലത്തും വീടിനുള്ളിൽ എസി വേണ്ട, ഫാൻ പോലും ആവശ്യത്തിന് ഉപയോഗിച്ചാൽ മതി.