42 ദിവസം കൊണ്ട് 2.200 കിലോ തൂക്കം വയ്ക്കുന്ന രീതിയിൽ തീറ്റപരിവർത്തനശേഷിയുള്ള കോഴികളാണ് ബ്രോയ്‌ലർ കോഴികൾ.
ഒരു കിലോ തൂക്കം ലഭിക്കാൻ കോഴിക്ക് 1.6–1.7 കിലോ തീറ്റ നൽകിയാൽ മതി. ജനിതകപരമായുള്ള തീറ്റപരിവർത്തനശേഷിയും നൽകുന്ന തീറ്റയുടെ ഗുണമേന്മയുമാണ് ഇത്തരത്തിലുള്ള മാംസോൽപാദനം സാധ്യമാക്കുന്നത്.
20–ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ തുടങ്ങിയ പരീക്ഷണങ്ങളുടെ ഫലം പതിറ്റാണ്ടുകൾ ആവർത്തിച്ചപ്പോൾ ഇന്നത്തെ ബ്രോയിലർ കോഴികളുണ്ടായി. 10 വർഷം മുമ്പ് 8 ആഴ്ചകൊണ്ട് 2 കിലോ തൂക്കം ലഭിച്ചിരുന്ന ബ്രോയ്‌ലർ കോഴികൾ ഇന്ന് 6 ആഴ്ചകൊണ്ട് 2.200 കിലോ തൂക്കം വയ്ക്കുന്നു.
മാംസോൽപാദന ശേഷിയും തീറ്റ പരിവർത്തന ശേഷിയും വർധിപ്പിച്ച ബ്രോയ്‌ലർ കോഴിയിലെ തള്ളക്കോഴിയും അതിന്റെ പൂവനും പ്യുവർ ലൈൻ എന്ന പേരിൽ അറിയപ്പെടുന്നു. ഇവയെ അത്യാധുനിക ബയോസെക്യൂരിറ്റി (അണുബാധ വരാതെ ) സംവിധാനങ്ങളോടു കൂടി പ്രത്യേകം സജ്ജമാക്കിയ എയർകണ്ടീഷനുള്ള ഷെഡുകളിൽ സംരക്ഷിച്ചു പോരുന്നു. അവയുടെ ജനിതക സ്വഭാവത്തിന് ഇത്രയും വിലയുള്ളതുകൊണ്ടാണ് അത്രയും നിക്ഷേപം നടത്തുന്നത്.
ഇന്ത്യയിൽ സുഗുണ, വെങ്കടേശ്വര (VHL) എന്നീ രണ്ടു കമ്പനികളിൽ മാത്രമാണ് പ്യുവർലൈൻ ഉള്ളത്. ഇന്ത്യൻ പൗൾട്രിയുടെ പിതാവ് എന്നറിയപ്പെടുന്ന ഡോ. ബി.വി. റാവുവിന്റെ കമ്പനിയാണ് വെങ്കടേശ്വര. സുഗുണയുടേത് സൺബറോ എന്ന ജനുസും വെങ്കടേശ്വരയുടേത് വെൻകോബ്ബ് എന്ന ജനുസ്സുമാണ്.
കോബ് എന്ന അമേരിക്കൻ കമ്പനിയുടെ പ്യുവർലൈൻ ഇനത്തെ ഇന്ത്യൻ കോഴികളുമായി സങ്കരണം നടത്തിയാണ് വെൻകോബ് എന്ന ഇനത്തെ വെങ്കടേശ്വര ഉൽപാദിപ്പിച്ചെടുത്തത്.
Pureline കോഴിയുടെ കുഞ്ഞുങ്ങൾ ഗ്രേറ്റ് ഗ്രാന്റ് പേരെന്റ്സ് (GGP) എന്ന പേരിൽ വളർത്തുന്നു. ഇതു കൊത്തുമുട്ട ഉൽപാദിപ്പിക്കാൻ ഉപയോഗിക്കുന്നു. 5 തലമുറകൾക്കു ശേഷം ജനിതക ശേഷിയിൽ കുറവു വരുന്നതുകൊണ്ട് അഞ്ചാം തലമുറയെ മാംസോൽപാദനത്തിന് ഉപയോഗിക്കുന്നു.