ലോകാരോഗ്യസംഘടനയുടെ നിരീക്ഷണപ്രകാരം ഓരോ ഓരോ പത്ത് മിനിറ്റിലും ലോകത്ത് ഒരാളുടെയെങ്കിലും ജീവനെടുക്കുന്ന അതിമാരകമായ ജന്തുജന്യരോഗമാണ് പേവിഷബാധ. വൈറസ് നാഡീവ്യൂഹത്തെയും മസ്തിഷ്കത്തെയും ഗുരുതരമായി ബാധിച്ച്, ഒടുവില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങിയാല്‍ മരണം നൂറുശതമാനം ഉറപ്പ്.
പേവിഷബാധയ്ക്ക് കാരണം റാബ്ഡോ വൈറസ് കുടുംബത്തിലെ ലിസ്സ റാബീസ് എന്നയിനം ആര്‍.എന്‍.എ. വൈറസുകളാണ്. ഉഷ്ണരക്തം ശരീരത്തിലോടുന്ന ഏത് മൃഗത്തെയും രോഗബാധിതമാക്കാനുള്ള ശേഷി റാബീസ് വൈറസിനുണ്ട്.
വൈറസ് ബാധിച്ച മൃഗങ്ങളുടെ കടിയോ മാന്തോ അല്ലെങ്കിൽ അവയുടെ ഉമിനീർ മുറിവുകളിൽ പുരളുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ നമ്മുടെ ശരീരത്തിൽ കയറിക്കൂടി നാഡികളിൽ പെരുകാൻ ഇടയുള്ള റാബീസ് വൈറസുകളെ അടിയന്തരചികിത്സയിലൂടെയും കൃത്യമായ ഇടവേളകളിൽ എടുക്കുന്ന പ്രതിരോധ കുത്തിവയ്പ്പുകളിലൂടെയും നൂറുശതമാനം ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കും.
പേവിഷബാധ സംശയിക്കാവുന്ന മൃഗങ്ങളുമായി സമ്പർക്കമുണ്ടായിട്ടും പ്രതിരോധകുത്തിവെയ്‌പ് കൃത്യമായി സ്വീകരിക്കുന്നതിൽ വരുത്തുന്ന വീഴ്ചയും ജാഗ്രതക്കുറവുമാണ് ജീവഹാനി വരുത്തിവയ്ക്കുന്നത്.
ചികിത്സകൾ ഒന്നും തന്നെ രോഗം കണ്ടുതുടങ്ങിയാൽ പിന്നെ ഫലപ്രദമല്ല. രോഗലക്ഷണങ്ങൾ പ്രകടമായാൽ അതിദാരുണമായ മരണത്തിന് കീഴടങ്ങുകയല്ലാതെ മറ്റൊരു വഴി രോഗിക്ക് മുന്നിലില്ലാത്ത വൈറസ് രോഗം. ലോകത്താകമാനം 55000 - 60000 വരെ പേവിഷബാധയേറ്റുളള മരണങ്ങളാണ് പ്രതിവര്‍ഷം നടക്കുന്നത്. ഇതില്‍ മൂന്നിലൊന്ന് ഇന്ത്യയിലാണ്.