10 ക്ഷേത്രങ്ങളിൽ നിന്നുള്ള ചെറു പൂരങ്ങൾ എത്തിയതോടെ തിരുനക്കര ക്ഷേത്ര മൈതാനത്തേക്ക് ഗജവീരന്മാർ നിരന്നു.
തിരുനക്കരയപ്പന്റെ തിടമ്പേറ്റി ഗജരാജൻ തിരുനക്കര ശിവൻ പടിഞ്ഞാറൻ ചേരുവാരത്തിൽ തലപ്പൊക്കത്തോടെയെത്തിയപ്പോൾ കിഴക്കൻ ചേരുവാരത്തിൽ ദേവിയുടെ തിടമ്പുമായി ചിറയ്ക്കൽ കാളിദാസനുമെത്തി.
ഇരു വശത്തും 11 ആനകൾ വീതം 22 ഗജരാജന്മാരാണ് തിരുനക്കര പകൽപ്പൂരത്തിന് അഴകേകിയത്.
ആനപ്രേമികൾക്കും മേള പ്രേമികൾക്കും കണ്ണും കാതും മനസ്സും നിറയ്ക്കുന്ന ഗജരാജ സംഗമവും മേളവുമാണ് പകൽപ്പൂരത്തിന്റെ സവിശേഷത.
നടൻ ജയറാമിന്റെ പ്രമാണിത്തത്തിൽ 111 മേള, വാദ്യ കലാകാരൻമാർ പങ്കെടുക്കുന്ന പഞ്ചാരിമേളമാണ് പൂരക്കാഴ്ചയിലെ മറ്റൊരു വർണക്കാഴ്ച.
ഗണപതി കോവിലിനു സമീപത്തുള്ള കിഴക്കൻ ചേരുവാരത്തിൽ ചിറക്കൽ കാളിദാസനൊപ്പം കുന്നുമ്മേൽ പരശുരാമൻ, ചിറക്കാട്ട് അയ്യപ്പൻ, വരടിയം ജയറാം, ഗുരുവായൂർ സിദ്ധാർഥൻ, ഈരാറ്റുപേട്ട അയ്യപ്പൻ, ഉഷശ്രീ ശങ്കരൻകുട്ടി, നായരമ്പലം രാജശേഖരൻ, കുളമാക്കിൽ പാർഥസാരഥി, തോട്ടക്കാട്ട് കണ്ണൻ, നടക്കൽ ഉണ്ണികൃഷ്ണൻ എന്നിവർ അണിനിരന്നു.
പടിഞ്ഞാറൻ ചേരുവാരത്തിൽ തിരുനക്കര ശിവനൊപ്പം കീഴൂട്ട് ശ്രീകണ്ഠൻ, ഉണ്ണിമങ്ങാട് ഗണപതി, മൗട്ടത്ത് രാജേന്ദ്രൻ, കാഞ്ഞിരക്കാട്ട് ശേഖരൻ, പാമ്പാടി സുന്ദരൻ, ഭാരത് വിനോദ്, ചൈത്രം അച്ചു, മീനാട് വിനായകൻ, ഭാരത് വിശ്വനാഥൻ, വേമ്പനാട് വാസുദേവൻ എന്നീ ഗജരാജന്മാരാണ് അണിനിരന്നത്.