ഈരാറ്റുപേട്ട – വാഗമൺ റോഡ് ഓഫ് റോഡ് ട്രിപ്പിനു സമാനം. 7 വർഷമായി തകർന്ന അവസ്ഥയിൽ. ഇപ്പോ ശരിയാക്കാമെന്നു പറഞ്ഞ് മന്ത്രി ഉദ്ഘാടനം നടത്തിയിട്ട് ഒന്നര മാസം.
റോഡ് പണി തുടങ്ങുന്നതിന്റെ ഭാഗമായി ചില ഭാഗങ്ങളിലെ കുഴികൾ ഇളക്കി മെറ്റൽ നിരത്തി. ഇതു മാത്രമാണ് നവീകരണം.
മഴയിൽ മെറ്റൽ ഇളകുകയും ഒഴുകിപ്പോകുകയും ചെയ്തതോടെ യാത്ര കൂടുതൽ ക്ലേശകരമായി
23 കിലോമീറ്റർ ദൂരമുള്ള ഈരാറ്റുപേട്ട – വാഗമൺ റോഡ് നവീകരണത്തിന് 3 വർഷം മുൻപാണ് കിഫ്ബിയിൽ ഉൾപ്പെടുത്തി 64 കോടി രൂപ വകയിരുത്തിയത്.
നേരിട്ടു നിർമാണപുരോഗതി വിലയിരുത്തുമെന്നാണ് ഉദ്ഘാടനം നിർവഹിച്ച് മന്ത്രി പറഞ്ഞത്. തൊട്ടടുത്ത ദിവസം തന്നെ പണികൾ തുടങ്ങുമെന്നു പറഞ്ഞെങ്കിലും ഒരാഴ്ച കഴിഞ്ഞാണ് തുടങ്ങിയത്.
മഴയിൽ മെറ്റൽ ഇളകിപ്പോയതോടെ യാത്ര മുൻപത്തെക്കാളും ദുരിതം. മഴവെള്ളവും ഉറവയും റോഡിലൂടെ ഒഴുകുന്നതിനാൽ കുഴികൾ തിരിച്ചറിയാതെ അപകടസാധ്യതയും.
വിദേശികൾ ധാരാളമായി എത്തുന്ന പ്രദേശമാണ് വാഗമൺ. ഇത്രയും മോശം റോഡിലൂടെ സഞ്ചരിക്കേണ്ടി വരുന്നത് അവരെ മടുപ്പിക്കുന്നുണ്ട്. റോഡിന്റെ മോശം അവസ്ഥയെപ്പറ്റി പലരും പരാതിയും പറയാറുണ്ട്.