‘വല്യന്നം വന്നിതാ, തെയ്കത്തിന്തക’ എന്ന വായ്ത്താരിയുടെ മുഴക്കത്തിൽ, പ്രകൃതിയും മനുഷ്യനും ഒന്നായ രാവിൽ, വല്യന്നം അഴകിന്റെ തൂവൽ വിരിച്ച് എഴുന്നള്ളി.
ചൂട്ടുവെളിച്ചം തീർത്ത പ്രഭയിൽ ആൽത്തറയിൽ നിന്നു ക്ഷേത്രസന്നിധിയിലേക്ക് അന്നങ്ങൾ ഒന്നൊന്നായി എത്തി
ദേവസ്വം പ്രസിഡന്റ് സി.കരുണാകരക്കൈമൾ, ചേരമൻ പെരുമാൾ സ്മാരകത്തിലെത്തി അനുജ്ഞ വാങ്ങിയതോടെ പൂരം പടയണി ചടങ്ങുകൾ ആരംഭിച്ചു
തോത്താകളിക്കു ശേഷം 91 പുത്തനന്നങ്ങളുടെ തിരുനടസമർപ്പണം നടന്നു. ചൂട്ടുവെളിച്ചത്തിന്റെ അകമ്പടിയോടെ പതിനൊന്നേകാൽ കോൽ ഉയരമുള്ള വല്യന്നവും അഞ്ചേകാൽ കോൽ ഉയരമുള്ള 2 ചെറിയ അന്നങ്ങളും ആൽത്തറയിൽ നിന്ന് ക്ഷേത്രസന്നിധിയിലേക്ക് വന്നതോടെ ആവേശം ഉച്ചസ്ഥായിയിലായി.
നീലംപേരൂർ നീലകണ്ഠൻ എന്നു വിളിക്കുന്ന പൊയ്യാന, മാർക്കണ്ഡേയ മുനിയുമായി ബന്ധപ്പെട്ട കോലം, അർധനാരീശ്വര രൂപം എന്നീ പുതിയ കോലങ്ങൾ എത്തി.
ഓണപ്പിറ്റേന്ന് അവിട്ടം നാളിൽ ചൂട്ടുവച്ച് ആരംഭിച്ച നീലംപേരൂർ പൂരം പടയണിക്കു പള്ളി ഭഗവതി ക്ഷേത്രസന്നിധിയിൽ അനുഗൃഹീത പരിസമാപ്തി.