മണി എന്ന ഓമനപ്പേരിലായിരുന്നു അമ്മ കോടിയേരി ബാലകൃഷ്ണനെ വിളിച്ചിരുന്നത്. അങ്ങനെ വീട്ടുകാർക്കും നാട്ടുകാരിൽ ഏറ്റവും അടുത്ത ചിലർക്കും മണിയായി.
ആ മണിയാണ് ആദ്യകാലത്ത് മോട്ടേമ്മൽ ബാലകൃഷ്ണനായും പിന്നീട് കോടിയേരി ബാലകൃഷ്ണനായും അറിയപ്പെട്ടത്. മാഹി കോളജിൽ എത്തുമ്പോഴേക്കും എസ്‌എഫ്‌ഐ നേതാവായി വളർന്നു കഴിഞ്ഞിരുന്നു കോടിയേരി ബാലകൃഷ്ണൻ.
സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർഥി സംഘടനാ പ്രവർത്തനവുമായി പോകാൻ വണ്ടിക്കൂലിക്കു കാശുണ്ടായിരുന്നില്ല. ഈങ്ങയിൽപീടിക ബീഡിക്കമ്പനിയിലെ തൊഴിലാളികൾ തങ്ങളുടെ നാടിന്റെ അഭിമാനമായി വളരുന്ന ബാലകൃഷ്‌ണന് എവിടെ പോകാനുമുള്ള വണ്ടിക്കൂലി നൽകാൻ തയാറായിരുന്നു.
കെഎസ്എഫിന്റെ ക്യാംപിൽ ഓണിയൻ ഹൈസ്‌കൂളിനെ പ്രതിനിധീകരിച്ചു മൂഴിക്കരയിലെ ബാലകൃഷ്‌ണനും മുളിയിൽ നടയിൽ ബാലകൃഷ്‌ണനും പങ്കെടുക്കുന്നുണ്ടായിരുന്നു .രജിസ്‌ട്രേഷൻ സമയത്ത് മൂഴിക്കരയിലെ ബാലകൃഷ്‌ണൻ നിർദേശിച്ച പേരാണ് മൊട്ടേമ്മൽ ബാലകൃഷ്‌ണനു കോടിയേരി എന്നത്. ആ പേരാണ് രാജ്യം മുഴുവൻ ശ്രദ്ധിക്കുന്ന പേരായി വളർന്നത്.
ആ സംഭവത്തിനു ശേഷം സ്കൂളിൽ പഠിക്കുമ്പോൾ തന്നെ കോടിയേരിയെന്ന പേര് തലശ്ശേരിക്കു പരിചയമായി കഴിഞ്ഞിരുന്നു.