കൈപ്പട്ടൂർ ജംക്‌ഷനു സമീപം റബർ തോട്ടത്തിൽനിന്ന 70 അടി ഉയരമുള്ള മഹാഗണി മരത്തിന്റെ ശിഖരങ്ങൾ വെട്ടാൻ കയറിയതായിരുന്നു കലഞ്ഞൂർ സ്വദേശി ബിജു
യന്ത്രവാൾകൊണ്ട് മരംമുറിക്കുന്നതിനിടെ ശിഖരത്തിൽ ഇടിച്ച് വാൾ തെന്നിമാറി ബിജുവിന്റെ ഇടതുകാലിൽ പതിച്ച് സാരമായ മുറിവുണ്ടായി.
രക്തം വാർന്ന് അവശനിലയിലായ ബിജു ഇറങ്ങാനാകാതെ ഒരുമണിക്കൂറോളം മരത്തിനു മുകളിൽ കുടുങ്ങി.
നാട്ടുകാർ വിവരമറിയിച്ചതിനെതുടർന്ന് പത്തനംതിട്ടയിൽനിന്ന് എത്തിയ അഗ്നിരക്ഷാസേനവല ഉപയോഗിച്ച് 5 മണിയോടെ സാഹസികമായി താഴെയിറക്കുകയായിരുന്നു.
ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സ്റ്റേഷൻ ഓഫിസർ ജോസഫ് ജോസഫ്, അസി.സ്റ്റേഷൻ ഓഫിസർ സന്തോഷ്കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ പ്രേംചന്ദ്രൻ നായർ, അജിത്കുമാർ, അനൂപ്, വിവേക്, സുജാതൻ, അനിൽരാജ്, അലക്സ് ടി.ലിജോ എന്നിവരടങ്ങിയ സംഘമാണ് രക്ഷാ പ്രവർത്തനം നടത്തിയത്