വില്വമംഗലത്ത് സ്വാമിയാർ ശിവചൈതന്യത്തെ ഏറ്റുമാനൂരിൽ കുടിയിരുത്തുന്നതുവരെ അകമ്പടി സേവിച്ച ഭൂതഗണങ്ങളെ അനുസ്മരിച്ചാണ് ഉത്സവദിനങ്ങളിൽ വേലകളി.
രണ്ടാം ഉത്സവം മുതൽ ഒൻപതാം ഉത്സവം വരെ വൈകിട്ട് കാഴ്ചശ്രീബലി എഴുന്നള്ളിപ്പിനാണ് വേലകളി. ഒരു പ്രദക്ഷണത്തിനു ശേഷം പടിഞ്ഞാറേ ഗോപുരനടയിൽ നടയിൽ എഴുന്നള്ളിപ്പ് എത്തുമ്പോൾ ക്ഷേത്രമൈതാനത്ത് വേലകളി ആരംഭിക്കും.
തലയിൽ ചുമന്ന ഉറുമാൽ, അരയിലെ വെള്ളമുണ്ടിനു മുകളിൽ ചുവന്ന തുണി, കറുത്ത കച്ച, കച്ചയ്ക്ക് മുകളിൽ ശരമുണ്ട്, കൈക്കെട്ട്, കഴുത്തിൽ മുത്തുമാല, കാലിൽ ചിലങ്ക എന്നിവയാണ് വേലകളിക്കാരുടെ വേഷം.
ചുണ്ണാമ്പ് കൊണ്ടാണ് നെറ്റിയിൽ പൊട്ട് ചാർത്തുന്നത്. 9 താളങ്ങളിൽ പ്രത്യേക തകിൽമേളത്തിന് അനുസരിച്ച് പരിചയും പൊന്തിയും കയ്യിലേന്തി ഒറ്റ, ഇരട്ട, ഇരട്ടി, പടി വെട്ടം, മാത്ര എന്നീ 4 ചുവടുകളിലാണ് വേലകളി.
വില്ലുകുളത്തിൽ വേലയ്ക്കു ശേഷം അഭ്യാസികൾ മതിലിനകത്ത് കയറും. തുടർന്ന് കിഴക്കേ നടയിലൂടെ പ്രദക്ഷിണമായി തെക്കു കിഴക്കുള്ള ആനപ്പന്തലിനു സമീപം എഴുന്നള്ളിപ്പിനു മുന്നിൽ വേലകളി സമാപിക്കും.