കണ്ണിനു മിഴിവേകുന്ന വർണങ്ങളും അലങ്കാരങ്ങളും ചാർത്തി നെയ്ത്തിരി വിളക്കിന്റെ വെളിച്ചത്തിൽ അവരൊരുങ്ങി വരുമ്പോൾ സ്ത്രീകൾ പോലും വിസ്മയിച്ചുപോകും.
എവിടെ തിരിഞ്ഞാലും എങ്ങോട്ടു നോക്കിയാലും സുന്ദരിമാർ
ചവറ ദേശീയപാതയോരത്തുള്ള കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിൽ വർഷം തോറും മീനം 10 നും 11 നുംആണ് ചമയവിളക്ക് നടക്കുന്നത്
അഭീഷ്ട കാര്യ സിദ്ധിയ്ക്കായി പുരുഷന്മാർ വ്രതം നോറ്റു പെൺവേഷം കെട്ടി ദേവീപ്രീതിയ്ക്കായി വിളക്കെടുക്കുന്ന അത്യപൂർവമായ ചടങ്ങാണ് ക്ഷേത്രത്തിൽ അരങ്ങേറുന്നത് ക്ഷേത്രപരിസരം മുഴുവൻ വിളക്കേന്തിയ പുരുഷാംഗനമാരെക്കൊണ്ട് നിറയും. പുരുഷന്മാർ അംഗനവേഷത്തിൽ ചമയവിളക്കേന്തുന്ന ആചാരപ്പെരുമ കൊറ്റൻകുളങ്ങര ക്ഷേത്രത്തിനു മാത്രം സ്വന്തം.
പല തരത്തിൽ..പല വേഷത്തിൽ.. കുഞ്ഞുകുട്ടികൾ മുതൽ വൃദ്ധന്മാർ വരെ വാലിട്ട് കണ്ണെഴുതി, പൊട്ടു തൊട്ട്, മുല്ലപ്പൂ ചൂടി, ആടയാഭരണവിഭൂഷിതരായി വിളക്കെടുക്കാനെത്തും.
ആഗ്രഹ പൂർത്തീകരണത്തിനായി നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒരോ വർഷവും ആയിരക്കണക്കിനാളുകളാണ് ഇവിടേയ്ക്ക് ഒഴുകിയെത്തുന്നത്.
ചമയവിളക്കിന്റെ രണ്ടുനാൾ എല്ലാ സഞ്ചാരപഥവും കൊറ്റൻകുളങ്ങരയിലേക്കു നീളും.
സ്ത്രീവേഷമണിഞ്ഞ് വിളക്കെടുത്താൽ മനസിലുള്ള ആഗ്രഹങ്ങൾ സാധിക്കുമെന്നാണ് ഇവിടുത്തെ വിശ്വാസം.
ആഗ്രഹപൂർത്തീകരണത്തിനായി ആണിൽ നിന്നു പെണ്ണിലേക്കുള്ള ഒരു പരകായ പ്രവേശം.