ബദരിനാഥിലെ മുഖ്യ പുരോഹിതനായ റാവൽ ഈശ്വര പ്രസാദ് നമ്പൂതിരിയെ തെഹ്‌രി–ഘർവാൾ മഹാരാജാവ് തിലകവും സ്വർണ വളയും നൽകി ആദരിച്ചു..
100 വർഷത്തിനു ശേഷം ആദ്യമായാണ് ഒരു റാവലിന് ഈ ബഹുമതി സമ്മാനിക്കുന്നത്. ബദരിയിലെ മുഖ്യ പുരോഹിത സ്ഥാനം വഹിക്കുന്ന റാവൽജിമാരെ തെഹ്‌രി രാജാവ് അപൂർവമായി ഈ ബഹുമതി നൽകി ആദരിക്കാറുണ്ട്.
കേന്ദ്ര സർക്കാരാണു നടത്തിപ്പുകാരെങ്കിലും ഇപ്പോഴും ക്ഷേത്രത്തിന്റെ ഉടമകളായി തെഹ്‌രി രാജാവിനെയാണു പരിഗണിക്കുന്നത്.
ബദരിനാഥ് ക്ഷേത്രം തുറക്കുന്നതു 12നാണ്. വർഷത്തിൽ ആറുമാസമേ ക്ഷേത്രം തുറന്നിരിക്കൂ. തുടർന്നു ദേവതകൾക്കു പൂജിക്കാനായി അടച്ച് മനുഷ്യൻ പടിയിറങ്ങുമെന്നാണു സങ്കൽപ്പം. അടയ്ക്കുന്ന കാലത്തു പ്രദേശമാകെ മഞ്ഞിൽ മൂടിയിരിക്കും.
ക്ഷേത്രം തുറക്കുന്നതിന്റെ മുന്നോടിയായി ഹരിദ്വാറിലെത്തിയപ്പോഴാണു കൊട്ടാരത്തിലെ പ്രത്യേക ചടങ്ങിൽ തിലകവും മുദ്രയും വളയും സമ്മാനിച്ചത്.
2014 മുതൽ ഈശ്വര പ്രസാദ് നമ്പൂതിരി ഇവിടെ മുഖ്യ പുരോഹിതനാണ്. 7 വർഷത്തിൽ കൂടുതൽ ഇവിടെ മുഖ്യ പുരോഹിത ചുമതല വഹിച്ചവർ അപൂർവമാണ്.
കണ്ണൂർ പിലാത്തറ മണ്ടൂർ വടക്കേ ചന്ദ്രമന ഇല്ലത്തെ ഈശ്വര പ്രസാദ് നമ്പൂതിരി ഏറെക്കാലം അമ്പലപ്പുഴ ക്ഷേത്രത്തിലെ ചുമതലക്കാരനായിരുന്നു. ഈ പ്രദേശത്തെ പല ക്ഷേത്രങ്ങളിലും ശാന്തിക്കാരനായിരുന്ന അദ്ദേഹം കോട്ടയത്തും ഏറെക്കാലം താമസിച്ചു.