എഴുപതുകളിലും എൺപതുകളിലും വിപ്ലവകരമായ ചലച്ചിത്ര സൃഷ്ടികളിലൂടെ മലയാളിയുടെ മനസ്സിലേക്കു നടന്നു കയറിയ പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ് (78) അന്തരിച്ചു.
പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളും അലട്ടിയിരുന്നു.
യവനിക, പഞ്ചവടിപ്പാലം, ഇരകൾ, ആദാമിന്റെ വാരിയെല്ല് തുടങ്ങിയ ചിത്രങ്ങളിലൂടെ തൊട്ടതെല്ലാം പൊന്നാക്കിയാണു മലയാള സിനിമയിൽ അദ്ദേഹം ചുവടുറപ്പിച്ചത്.
സ്വപ്നാടനം എന്ന ആദ്യ ചിത്രത്തിനു തന്നെ ദേശീയ പുരസ്കാരം തേടിയെത്തി. 40 വർഷത്തിനിടെ 19 സിനിമകളാണ് സംവിധാനം ചെയ്തത്.
ഗായകനും നടനുമായ പാപ്പുക്കുട്ടി ഭാഗവതരുടെ മകളും ഗായികയുമായ സൽമയാണ് ഭാര്യ. 1977 ഫെബ്രുവരി ഏഴിനായിരുന്നു വിവാഹം. നടൻ മോഹൻ ജോസ് ഭാര്യാ സഹോദരനാണ്. അരുൺ, താര എന്നീ രണ്ടു മക്കൾ.
സാമുവൽ – അന്നാമ്മ ദമ്പതികളുടെ മൂത്ത മകനായി 1945 മേയ് 24ന് തിരുവല്ലയിലായിരുന്നു കെ.ജി.ജോർജിന്റെ ജനനം. കുളക്കാട്ടിൽ ഗീവർഗീസ് ജോർജ് എന്നാണ് മുഴുവൻ പേര്.
തിരുവല്ല എസ്ഡി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ചങ്ങനാശേരി എൻഎസ്എസ് കോളജിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയ ശേഷം പുണെ ഫിലിം ഇൻസ്റ്റിട്ട്യൂട്ടിൽ നിന്നും സിനിമാ സംവിധാനം കോഴ്സ് പൂർത്തിയാക്കി.
പ്രശസ്ത സംവിധായകൻ രാമു കാര്യാട്ടിന്റെ സഹായിയായിട്ടാണ് സിനിമാരംഗത്തേയ്ക്കു ചുവടുവച്ചത്.നെല്ല് എന്ന ചിത്രത്തിന് തിരക്കഥയൊരുക്കി. ആദ്യ ചിത്രമായ ‘സ്വപ്നാടനം’ 1976ൽ ആണ് പുറത്തിറങ്ങിയത്. മികച്ച മലയാള ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും മികച്ച പ്രാദേശിക ഭാഷാ ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ‘സ്വപ്നാടനം’ നേടി.
ഉൾക്കടൽ, മേള, യവനിക, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകൾ, മറ്റൊരാൾ തുടങ്ങിയവയാണ് ജോർജിന്റെ മറ്റു പ്രധാന ചിത്രങ്ങൾ.
1998ൽ പുറത്തിറങ്ങിയ ‘ഇലവങ്കോടുദേശം’ ആണ് അവസാന ചിത്രം