ആദ്യ നൃത്ത പ്രകടനത്തിന്റെ ഓർമകൾ പങ്കുവച്ച് നടിയും നർത്തകിയുമായ സായ് പല്ലവി.
ആദ്യമായി വേദിയിൽ നൃത്തം ചെയ്യവെ പകുതിക്കു വച്ച് ഇറങ്ങി പോയി കരഞ്ഞുവെന്നാണ് സായ് പല്ലവിയുടെ വെളിപ്പെടുത്തൽ
അമ്മയാണ് തന്നിലെ നർത്തകിയെ തിരിച്ചറിഞ്ഞതെന്നും നടി പറഞ്ഞു.‘എനിക്ക് അഞ്ചോ, ആറോ വയസ്സുള്ളപ്പോള്‍ അമ്മയാണ് എന്നെ ഡാന്‍സ് മത്സത്തിനു കൊണ്ടുപോയത്. ഇന്റര്‍സ്കൂള്‍ മത്സരമായിരുന്നു അത്
ദില്‍ തോ പാഗല്‍ ഹേ എന്ന പാട്ടിനൊപ്പമാണ് ഞാൻ ആദ്യമായി ചുവടുവച്ചത്.അന്ന് എന്റെ മുടി ബോയ്കട്ട് ആയിരുന്നതിനാൽ നീളൻ മുടിയെന്നു തോന്നിപ്പിക്കാൻ മേക്കപ് മാൻ ഒരു ഷോൾ മുടിയോടു ചേർത്തു പിൻ ചെയ്തു വച്ചു. അത് കുത്തിവച്ചത് എനിക്കാകെ അസ്വസ്ഥതയുണ്ടാക്കി. നൃത്തം ചെയ്യുന്നതിനിടെ ഞാൻ സ്റ്റേജിൽ നിന്നും ഓടിയിറങ്ങി പോയി കുറേ കരഞ്ഞു.
ഞാന്‍ ഒരു നര്‍ത്തകിയാകുമെന്ന് ആദ്യം തിരിച്ചറിഞ്ഞത് അമ്മയായിരുന്നു. അമ്മയുടെ വയറ്റില്‍ കിടക്കുമ്പോഴേ ഞാൻ ഡാന്‍സ് ചെയ്യാൻ തുടങ്ങിയിരുന്നു. അത് അമ്മ എപ്പോഴും പറയും, ഐശ്വര്യ റായിയും മാധുരി ദീക്ഷിതും ഡാന്‍സ് ചെയ്യുന്ന വിഡിയോ അമ്മ സ്ഥിരമായി കാണിച്ചു തരുമായിരുന്നു. അത് കണ്ടാണ് ചുവടുകള്‍ വയ്ക്കാന്‍ ഞാൻ പഠിച്ചത്’, സായ് പല്ലവി പറഞ്ഞു.