മനസ്സാക്ഷിയെ ഞെട്ടിച്ച മണിപ്പൂർ കൂട്ട ബലാത്സംഗത്തിനും അധികാരികളുടെ മൗനത്തിനുമെതിരെ കടുത്ത ഭാഷയില്‍ വിമർശനവുമായി ഗായിക ഇന്ദുലേഖ വാരിയർ. റാപ് ഗാനം പാടിയാണ് ഇന്ദുലേഖ തന്റെ പ്രതിഷേധം പ്രകടമാക്കിയത്
ഇന്ന് മണിപ്പൂർ ആണെങ്കിൽ നാളെ മിഴിക്കോണിലായിരിക്കും ഇത്തരം നീചമായ കൃത്യങ്ങൾ ഉണ്ടാവുകയെന്ന് ഗായിക പാട്ടിലൂടെ പറഞ്ഞുവയ്ക്കുന്നു.
സ്ത്രീസുരക്ഷാ കാര്യത്തിലെ സർക്കാരിന്റെ നിസംഗ നിലപാടിനെതിരെയുള്ള കടുത്ത പ്രതിഷേധമാണ് ഇന്ദുലേഖയുടെ ഈ റാപ് ഗാനം.
‘ഞാൻ വളരെ അസ്വസ്ഥയാണ്. ഞാൻ മാത്രമല്ല, ഈ ലോകത്തു ജീവിക്കുന്ന സകല സ്ത്രീകളും. വാർത്താ റിപ്പോർട്ടുകളിലൂടെ പുറത്തുവന്ന ആ മങ്ങിയ ചിത്രങ്ങൾ കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല. എന്തുകൊണ്ടാണ് ഈ ലോകം സ്ത്രീകളോട് ഇത്ര ക്രൂരത കാണിക്കുന്നത്? എനിക്കറിയില്ല, സത്യമായിട്ടും എനിക്കറിയില്ല’ എന്നു കുറിച്ചുകൊണ്ടാണ് ഇന്ദുലേഖ റാപ് ഗാനം പങ്കുവച്ചത്.
ഇന്ദുലേഖയുടെ വിഡിയോ ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങളുമായി രംഗത്തെത്തുന്നത്. മുൻപും സാമൂഹിക വിഷങ്ങളിൽ നിലപാട് വ്യക്തമാക്കി റാപ്പുമായി ഇന്ദുലേഖ പ്രേക്ഷകർക്കു മുന്നിലെത്തിയിട്ടുണ്ട്.
പ്രാസമൊപ്പിച്ച് നല്ല മലയാളത്തിൽ ഇന്ദുലേഖ പാടുമ്പോൾ ഇതെല്ലാം ഉറച്ച ശബ്ദത്തിൽ പറയേണ്ടതു തന്നെയാണ് ആസ്വാദകരും പക്ഷം ചേരുന്നു. നടനും അവതാരകനുമായ ജയരാജ് വാരിയരുടെ മകളാണ് ഇന്ദുലേഖ.