എട്ടുകാലിയുടെ കടിയേറ്റ് ബ്രസീലിയൻ ഗായകൻ ഡാര്‍ലിൻ മൊറൈസിന് ദാരുണാന്ത്യം.ഗായകന്റെ മുഖത്താണ് കടിയേറ്റത്. കടിയേറ്റ ഭാഗം കരിനീല നിറത്തിൽ കാണപ്പെട്ടു
ക്ഷീണവും തളർച്ചയും അനുഭവപ്പെട്ടതോടെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രാഥമിക ചികിത്സയ്ക്കു ശേഷം മൊറൈസ് ആശുപത്രി വിട്ടിരുന്നു.
വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടതോടെ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടി. പക്ഷേ ഏതാനും ദിവസങ്ങൾക്കിപ്പുറം ഇരുപത്തിയെട്ടുകാരനായ ഗായകൻ മരണത്തിനു കീഴടങ്ങേണ്ടിവന്നു.
മൊറൈസിന്‍റെ ഭാര്യ ജൂലിയെനി ലിസ്ബോവയാണ് ഗായകന്റെ മരണവിവരം ഔദ്യോഗികമായി അറിയിച്ചത്. മൊറൈസിന്‍റെ ദത്തുപുത്രിയായ പതിനഞ്ചുകാരിയേയും ഇതേ എട്ടുകാലി കടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പെണ്‍കുട്ടിയുടെ കാലിലാണ് കടിയേറ്റതെന്നാണു വിവരം. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.ഡാര്‍ലിൻ മൊറൈസിന്റെ അപ്രതീക്ഷിത വേർപാടിന്റെ നടുക്കത്തിലാണ് സംഗീതരംഗം.
15–ാം വയസില്‍ സംഗീതരംഗത്തു ചുവടുറപ്പിച്ച മൊറൈസ്, സുഹൃത്തിനും സഹോദരനുമൊപ്പം ഒരു സംഗീത ബാൻഡും നടത്തിയിരുന്നു. പ്രശസ്തിയുടെ ഉന്നതിയിലെത്തി നിൽക്കവെ മൊറൈസ് അകാലത്തിൽ വിടവാങ്ങിയതിന്റെ ദുഃഖത്തിലാണ് ആരാധകരും സുഹൃത്തുക്കളും