ആരാധികയുടെ അപ്രതീക്ഷിത വിയോഗത്തെത്തുടർന്ന് സംഗീതപരിപാടി നീട്ടിവച്ച ടെയ്‌ലർ സ്വിഫ്റ്റ് ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും പാട്ടുമായി വേദിയിലെത്തി
ഏതാനും ദിവസങ്ങൾക്കു മുൻപാണ് ഗായികയുടെ അന്ന ക്ലാര ബെനവിഡിസ് എന്ന ഗായിക മരണപ്പെട്ടത്. ടെയ്‌ലറിന്റെ സംഗീതപരിപാടി കാണാനെത്തി സദസ്സിലെ ചൂടിൽ തളർന്നു വീണ് ചികിത്സയിൽ കഴിയവെ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. ഇത് ടെയ്‌ലറിന് ഏൽപ്പിച്ച ആഘാതം വളരെ വലുതാണ്.
പിന്നാലെ ഗായിക സംഗീതപരിപാടി മാറ്റിവയ്ക്കുകയാണെന്ന് ഔദ്യോഗികമായി അറിയിച്ചിരുന്നു.ബ്രസീലിലെ വേദിയില്‍ നടത്താനിരുന്ന പരിപാടിയാണ് നീട്ടിവച്ചത്. പരിപാടിക്കായുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലെത്തിയപ്പോഴാണ് ആരാധികയുടെ അപ്രതീക്ഷിത വേര്‍പാട് ഉണ്ടായത്.
അന്നയ്ക്കു വേണ്ടി കണ്ണീരോടെ ആദരഗീതം ആലപിച്ചാണ് ടെയ്‌ലർ വീണ്ടും വേദിയിലെത്തിയത്. ആരാധികയുടെ മരണം തന്റെ ഹൃദയത്തെ തകർത്തു കളഞ്ഞെന്നും ദുഃഖം താങ്ങാൻ കഴിയുന്നില്ലെന്നും കഴിഞ്ഞ ദിവസം ടെയ്‌ലർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ആരാധികയോടുള്ള ടെയ്‌ലറിന്റെ അതിരറ്റ സ്നേഹം കണ്ട് സ്നേഹിതരും വികാരാധീനരാവുകയാണ്.ആരാധകരോട് എല്ലായ്പ്പോഴും അടുപ്പം കാത്തുസൂക്ഷിക്കുന്ന ഗായികയാണ് ടെയ്‌ലർ സ്വിഫ്റ്റ്.
കോവിഡ് കാലത്ത് ന്യൂയോർക്കിലെ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന ആരാധികയ്ക്ക് ടെയ്‌ലര്‍ പിറന്നാൾ സമ്മാനങ്ങൾ അയച്ചുകൊടുത്തത് വലിയ വാർത്തയായിരുന്നു. ആതുരസേവനത്തിലേർപ്പെട്ടിരിക്കുന്ന വിറ്റ്നി ഹിൽട്ടൺ എന്ന യുവതിക്കാണ് മുപ്പതാം ജന്മദിനത്തില്‍ ഗായിക സമ്മാനങ്ങൾ അയച്ചു നൽകിയത്. സമ്മാനങ്ങൾക്കൊപ്പം ടെയ്‌ലർ സ്വന്തം കൈപ്പടയിൽ എഴുതിയ കത്തും ഉണ്ടായിരുന്നു