കുട്ടിക്കാലത്ത് മാതാപിതാക്കൾക്കൊപ്പം കാറിൽ യാത്ര ചെയ്യുമ്പോൾ പുറം കാഴ്ചകളിൽ മതിമറന്നിരിക്കുകയായിരുന്നില്ല അവൾ. മറിച്ച് കാറിനുള്ളിൽ ശാന്തമായി ഒഴുകി നിറയുന്ന പാട്ടിന്റെ ഉറവിടം അന്വേഷിക്കുകയായിരുന്നു.
അമ്മയുടെ മടിയിലിരുന്ന് കൗതുകത്തോടെ അവൾ ചോദിച്ചു, ഈ പാട്ട് ഏതാണ്, ആരുടേതാണ് എന്നൊക്കെ. അച്ഛനും അമ്മയും ഉത്തരങ്ങളോരോന്നായി ആ കുഞ്ഞുഹൃദയത്തിലേക്കു നിരത്തിവച്ചു. പിന്നീടുള്ള ദിവസങ്ങളിലെ യാത്രകളിലും മാറി മാറി വരുന്ന പാട്ടുകൾ കേട്ട് അവൾ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു, അവർ ഉത്തരങ്ങൾ പറഞ്ഞുകൊണ്ടും.
ഗായകനായ അനൂപ് ദിവാകരനും ഗാനാസ്വാദകയായ ദിവ്യയ്ക്കും മകൾ ജാനകി സംഗീതത്തിന്റെ വഴിയിലാണെന്നു മനസ്സിലാക്കാന്‍ വേറെ പ്രത്യേക സാഹചര്യങ്ങളൊന്നും വേണ്ടായിരുന്നു. മകളിലെ സംഗീതാഭിരുചി വളർത്തിക്കൊണ്ടുവരാൻ അനൂപും ദിവ്യയും ‘കട്ടയ്ക്കു’ ചേർന്നു നിന്നു.
ഓസ്ട്രേലിയയിലെ സ്ഥിരതാമസക്കാരാണ് ജാനകിയും കുടുംബവും. 12ാം വയസ്സിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഗീത റിയാലിറ്റി ഷോകളിൽ ഒന്നായ ‘ദ് വോയ്സ് ഓസ്ട്രേലിയ’യിൽ പങ്കെടുത്ത് ജാനകി റെക്കോർഡ് സൃഷ്ടിച്ചു
കഴിഞ്ഞവർഷം ട്വന്റി 20 ലോകകപ്പ് ഫൈനലിൽ, മത്സരത്തിനു മുൻപായി അവതരിപ്പിച്ച സംഗീതപരിപാടിയിൽ ജാനകിയുടെ ശബ്ദം മുഴങ്ങിക്കേട്ടു. ഓസ്ട്രേലിയയിലെ പ്രശസ്ത റോക്ക് ബാൻഡ് ആയ ഐസ്ഹൗസിനൊപ്പമായിരുന്നു ജാനകിയുടെ ഗാനാലാപനം.
പിന്നീട് ‘ദ് സീക്രട്ട് ഓഫ് വിമൻ’ ഓഡിയോ ലോഞ്ചിലും ജാനകി തിളങ്ങി. ചിത്രത്തിൽ ജാനകി തന്നെ വരികൾ കുറിച്ച് ആലപിക്കുന്ന ഒരു ഗാനമുണ്ട്. ജാനകിയുടെ ആദ്യ മലയാളം പിന്നണി ഗാനമാണിത്.
ഇപ്പോഴിതാ ജാനകിയുടെ കഴിവിൽ അദ്ഭുതം തോന്നി തമിഴ് സംഗീതസംവിധായകൻ ഡി.ഇമ്മൻ അവളെ തന്റെ പുതിയ ചിത്രത്തിലേക്ക് പാടാൻ ക്ഷണിച്ചിരിക്കുകയാണ്. ഈ കൗമാരക്കാരിയുടെ പാട്ട് തന്നെ അതിശയിപ്പിച്ചുവെന്നു കുറിച്ചുകൊണ്ടാണ് ഇമ്മൻ പുത്തൻ ഗായികയെ പരിചയപ്പെടുത്തിയത്
കോഴിക്കോട് കക്കോടി സ്വദേശിയാണ് 14കാരിയായ ജാനകി. പിതാവ് അനൂപിന്റെ വീട്ടിൽ അച്ഛൻ, അമ്മ, ഏട്ടൻ, അനിയൻ എന്നിവരാണ് ഉള്ളത്. റിയാലിറ്റി ഷോ താരം അരുൺ ഗോപന്റെ ജ്യേഷ്ഠനാണ് അനൂപ്. ജ്യേഷ്ഠൻ ശ്രീരാജും സംഗീതം പഠിച്ചിട്ടുണ്ട്. ദിവ്യയുടെ വീട്ടിൽ അച്ഛനും അമ്മയും അനിയത്തിയുമാണുള്ളത്