‘ലൊല്ലപലൂസ’; ആവേശലഹരി പതഞ്ഞുപൊങ്ങിയ പാട്ടുമാമാങ്കം!

6f87i6nmgm2g1c2j55tsc9m434-list 3hbefrs0atqlaffekc7g4aslaa 1hj6rb7la52vgjlfm4c7frrbno-list

മുംബൈ നഗരത്തിന്റെ അംബരചുംബികൾക്കിടയിൽ പച്ചത്തുരുത്തായി 250 ഏക്കറിൽ മഹാലക്ഷ്മി റേസ്കോഴ്സ്. പ്രവേശനം കവാടം പിന്നിട്ട് തണൽ മരങ്ങൾക്കിടയിലൂടെ നടന്നെത്തുന്ന വിശാലമൈതാനിയിൽ ഉയർന്ന നാലു പടുകൂറ്റൻ സ്റ്റേജുകൾ

ലോകസംഗീതത്തെ ഒരു കുടക്കീഴിൽ ഒരുമിപ്പിച്ച് ഇന്ത്യയിലെത്തിയ ‘ലൊല്ലപലൂസ’ രാജ്യാന്തര ടൂറിങ് സംഗീതോത്സവത്തിന് വേദിയൊരുക്കിയ ഈ നഗരഹൃദയഭൂമി സാക്ഷ്യം വഹിച്ചത് കാണികളുടെ കണ്ണും കാതും മനസ്സും നിറഞ്ഞുതുളുമ്പിയ നിമിഷങ്ങൾക്ക്.

സംഗീതലോകത്തെ അതികായനായ ‘സ്റ്റിങ്’ മുതൽ പുതുതലമുറയുടെ ഹരമായ കൊറിയൻ പോപ് ബാൻഡുകൾ ഉൾപ്പെടെ ഇന്ത്യയിൽ പറന്നെത്തിയപ്പോൾ, രാജ്യത്തും പുറത്തും നിന്നുള്ള സംഗീതപ്രേമികൾ ആ രണ്ടുനാളുകളിൽ മുംബൈയിലേക്കു ചേക്കേറി.

മഹാലക്ഷ്മി റേസ്കോഴ്സിന്റെ വിശാലമൈതാനി കുതിരക്കുളമ്പടികൾക്കു പകരം സംഗീതാസ്വാദകരുടെ ചുവടുകൾ നെഞ്ചേറ്റി. സംഗീതത്തിന്റെ പൂരപ്പറമ്പിൽ ചുറ്റിത്തിരിഞ്ഞ് ഇഷ്ടഗായകരെ തേടി വേദികളിൽ നിന്ന് വേദികളിലേക്ക് ആരാധകർ ഒഴുകി.

ഏതൊരു സംഗീതോത്സവത്തെയും നിഷ്പ്രഭമാക്കുന്ന ആർട്ടിസ്റ്റ് ലൈനപ്പ് നിരത്തിയാണ് ‘ലൊല്ലപ്പലൂസ 2024 ഇന്ത്യ എഡിഷൻ അവതരിപ്പിച്ചത്. റോക്ക്, പോപ്, ജാസ, ഹിപ് ഹോപ്, ഇൻഡി പോപ്, ഇലക്ട്രോണിക് തുടങ്ങി വ്യത്യസ്ത സംഗീതധാരകൾ;

പ്രശസ്ത രാജ്യാന്തര ബാൻഡുകളായ വൺ റിപ്പബ്ലിക്, ജോനാസ് ബ്രദേഴ്സ്, മെഡുസ, കീൻ, ഹാൽസി, അനൗഷ്ക ശങ്കർ, എറിക് നാം, ദ് റോസ് എന്നിങ്ങനെ ഏതൊരു സംഗീതപ്രേമിയും സ്വപ്നം കാണുന്ന കലാകാരന്മാർ; എട്ട് ഗ്രാമി പുരസ്കാര ജേതാക്കൾ ഉൾപ്പെടെ 45ൽ ഏറെ ആർട്ടിസ്റ്റുകൾ ഒരുമിച്ചെത്തിയ ഉത്സവമേളം. ഇതു കാണാൻ ഇരമ്പിയെത്തിയത് രാജ്യത്തിന്റെ വിവിധകോണുകളിൽ നിന്ന് ഒറ്റയ്ക്കും കൂട്ടമായും എത്തിയവർ.

കൂടെപ്പാടിയും ആർത്തുവിളിച്ചും ചിരിച്ചും കരഞ്ഞും സംഗീതാസ്വാദനം പലതലത്തിൽ അനുഭവവേദ്യമാക്കി അവർ.