ഇളം പച്ച തലമുടിയും വെള്ളാരംകല്ലു പോലുള്ള കണ്ണുകളുമുള്ള ഒരു പെൺകുട്ടി! പേരറിയാത്തവർക്ക് അതായിരുന്നു അവളുടെ അടയാളം
ചെറുചിരിയോടെ ലോകസംഗീതവേദികളുടെ പടവുകൾ അതിവേഗം നടന്നുകയറിയ ഒരുവൾ, കൗമാരത്തിളക്കം അവസാനിക്കും മുൻപേ പുരസ്കാര നിശകളിൽ മായ്ക്കാനാകാത്ത വിധം പേരെഴുതിച്ചേർത്തവൾ.
ആദ്യമൊക്കെ അവൾ പങ്കെടുക്കാനെത്തുന്ന മത്സരവേദികളും പുരസ്കാരപ്രഖ്യാപനങ്ങളും ആരാധകവൃന്ദത്തിന് ആവേശവും ആകാംക്ഷയുമായിരുന്നു. ഇപ്പോൾ അങ്ങനെയല്ല. ‘അവൾ എത്രയെണ്ണം നേടി’ എന്നു മാത്രം അറിഞ്ഞാൽ മതി അവർക്ക്. കാരണം, അവളില്ലാതെ എന്തു വേദി, എന്തു പുരസ്കാരനിശ, എന്ത് ആഘോഷം! ആ പെൺകുട്ടിയുടെ പേര്: ബില്ലി ഐലിഷ്. ഏറ്റവുമൊടുവിൽ അവൾ നേടിയത് ഓസ്കർ!
കഴിഞ്ഞ വർഷം സംഗീതലോകത്ത് ഏറ്റവുമധികം ആഘോഷിക്കപ്പെട്ട ബില്ലിയുടെ ബാർബി ഹിറ്റ് ‘വാട്ട് വാസ് ഐ മെയ്ഡ് ഫോർ’ എന്ന പാട്ടിലാണ് ഓസ്കർ ശിൽപത്തിന്റെ സ്വർണവെളിച്ചമേറ്റത്.
ഒറിജിനൽ സോങ് വിഭാഗത്തിൽ മത്സരിച്ച പാട്ട്, ലോകഗായകരുടെ സൃഷ്ടികളെ പിന്തള്ളി പുരസ്കാരം സ്വന്തമാക്കി. 2022 ൽ ജയിംസ് ബോണ്ട് സീരീസിലെ 25 ാം ചിത്രമായ ‘നോ ടൈം ടു ഡൈ’യിലെ തീം ഗാനത്തിലൂടെയാണ് ബില്ലി ആദ്യ ഓസ്കർ വീട്ടിലെത്തിച്ചത്.
ഇപ്പോഴിതാ രണ്ടു വർഷത്തിനിപ്പുറം നേട്ടം ആവർത്തിച്ചിരിക്കുന്നു. ഇതോടെ ഓസ്കറിന്റെ ചരിത്രത്തിൽ 2 തവണ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ എന്ന ഖ്യാതിയും ബില്ലി ഐലിഷ് സ്വന്തം കൈപ്പിടിയിലൊതുക്കി.
സഹോദരൻ 26 കാരൻ ഫിനിയാസുമായാണ് ബില്ലി ഈ പുരസ്‌കാരം പങ്കിടുന്നത്