നിലയ്ക്കാതൊഴുകുന്നു, റഫിയെന്ന നാദധാര

6f87i6nmgm2g1c2j55tsc9m434-list 1hj6rb7la52vgjlfm4c7frrbno-list 3d58qpmt5ogikge494shqpusn6

ഓർമകളിലേക്കു നടന്നുപോയെങ്കിലും ഇന്നും കാലം മൂളിനടക്കുന്നൊരീണമാണു മുഹമ്മദ് റഫി.

പാട്ടുപെട്ടിക്കുള്ളിൽ നിന്നൊഴുകി വന്നു കേൾവിയെ കവർന്നെടുത്ത് പിന്നെ അവിടെനിന്നൊഴുകി ഹൃദയങ്ങളിലേക്കെത്തി കാലാതീതമായി ഇങ്ങനെ കുടിയിരിക്കുന്നൊരീണം.

മരണം കൊണ്ടുപോയി നാൽപ്പത്തിനാല് വർഷം പിന്നിടുമ്പോഴും റഫി പാടുകയാണ്. ഗ്രാമഫോണുകളിൽ, ഗലികളുടെ ഓരത്തെ ചായപ്പീടികകളിൽ, പൊട്ടൽ വീണ് പായൽ പടർന്ന ഓടുകൾ പുതച്ചു നിൽക്കുന്ന പഴഞ്ചൻ കെട്ടിടങ്ങൾക്കുള്ളിൽ, എപ്പോഴും വെമ്പലിന്റെ ഛായയുള്ള ട്രാഫിക് ബ്ലോക്കുകളിൽ, പിന്നെയിങ്ങേയറ്റത്ത് നമ്മുടെ കാതിൽ തിരുകുന്ന ചിപ്പുകളിൽ വരെ ഇന്നും റഫിയുണ്ട്.

ഇങ്ങനെ നിലയ്ക്കാത്ത നാദധാരയാവാൻ അപൂർവം ജന്മങ്ങൾക്കേ ഭാഗ്യമുണ്ടായിട്ടുള്ളൂ. അതിലൊരാളാണു മുഹമ്മദ് റഫി.

സംഗീത ലോകം ഇന്ന് ആകെ മാറി. ലോകത്തെ ഏറ്റവും വലിയ വ്യവസായങ്ങളിലൊന്നുമാത്രമല്ല അത്. വ്യത്യസ്തത എന്ന വാക്കിനു മേലെയാണ് സംഗീത ലോകവുമായി ബന്ധപ്പെട്ടവരുടെ യാത്ര. എന്നിട്ടും റഫിയെന്ന പാട്ടിനു പകരം മറ്റൊന്നില്ല.

ഏത് ഈണങ്ങൾക്കും സ്വരങ്ങൾക്കുമിടയിൽ അസാധാരണമായി ഉയർന്നു നിൽക്കുവാൻ അദ്ദേഹത്തിന്റെ പാട്ടിനു സാധിക്കുന്നു. ഗംഭീരവും ഭാവാർദ്രവുമായ ആലാപനത്തിൽ എല്ലാം മറന്ന് കേൾവിക്കാരൻ ഇന്നുമിരുന്നുപോകുന്നു. അവിടെ കാലവ്യത്യാസമില്ല, പാട്ടീണങ്ങളുടെ വിഭിന്നതകളില്ല, എല്ലാം റഫിയെന്ന നാദധാരയ്ക്കു മുന്നിൽ ഒന്നാകുന്നു.

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article