മണിപ്പുർ നിയമസഭാ തിരഞ്ഞെടുപ്പിലെ താരം ആണ് ‘ലേഡി ശിങ്കം’ എന്നറിയപ്പെടുന്ന മുൻ പൊലീസ് ഓഫിസർ ബ്രിന്ദ തൗനാജം. ലഹരിമരുന്നു മാഫിയയുടെ പേടിസ്വപ്നമായിരുന്ന ഈ മുൻ അഡീഷനൽ എസ്പി മണിപ്പുരിന്റെ യൂത്ത് ഐക്കണും ഇൻസ്റ്റഗ്രാം താരവുമാണ്.
ജനതാദൾ (യു) സ്ഥാനാർഥിയായി ഇംഫാൽ ഈസ്റ്റിലെ യൈസ്കുൽ മണ്ഡലത്തിലാണ് ബ്രിന്ദ ജനവിധി തേടുന്നത്. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് ജനതാദളിൽ ചേർന്നത്.
2018ൽ അഡിഷനൽ എസ്പി ആയിരിക്കെ 27 കോടിയുടെ ലഹരിമരുന്നു വേട്ട നടത്തി ബ്രിന്ദ താരമായി. ധീരതയ്ക്കുള്ള മുഖ്യമന്ത്രിയുടെ പ്രത്യേക പുരസ്കാരവും ലഭിച്ചു.
ഇതേ ലഹരിമരുന്നു മാഫിയയയുമായി ഭരണനേതൃത്വം കൈകോർക്കുന്നതു കണ്ട ബ്രിന്ദ ധീരതയ്ക്കുള്ള പുരസ്കാരം മടക്കി നൽകി.
പൊലീസിലെയും ഭരണരംഗത്തെയും അഴിമതിയിൽ മനം മടുത്ത് 2 വർഷം മുൻപ് രാജിവച്ച അവർ സ്ത്രീകൾ, ട്രാൻസ്ജെൻഡേഴ്സ് തുടങ്ങിയവർക്കായി പ്രവർത്തിച്ചു.