വിഭാഗീയ പ്രശ്നങ്ങൾ ഒരുപരിധിവരെ അവസാനിപ്പിച്ച് സംസ്ഥാന സമ്മേളനത്തിലേക്ക് കടന്ന് സിപിഎം. തുടർഭരണമെന്ന അസാധാരണ നേട്ടത്തിന്റെ സാഹചര്യത്തിൽ കൂടിയാണ് സമ്മേളനം.
തുടർ ഭരണത്തോടെ പാര്‍ട്ടിയിൽ പിണറായി വിജയൻ കൂടുതൽ കരുത്തനായി. 75 എന്ന പ്രായപരിധി നിബന്ധന കർശനമാകുമെങ്കിലും മുഖ്യമന്ത്രിയായ പിണറായിക്കു കേന്ദ്ര നേതൃത്വം ഇളവ് നൽകുമെന്നുറപ്പാണ്. പിണറായിക്കു ശേഷം നേതൃത്വത്തിൽ ആര് എന്ന ചോദ്യത്തിനും സമ്മേളനത്തിലെ തലമുറ മാറ്റത്തിലൂടെ ഉത്തരമായേക്കും.
സിപിഎം പാര്‍ട്ടി രൂപീകരണത്തിനു നേതൃത്വം കൊടുത്തവരിൽ ഒരാളായ വി.എസ്.അച്യുതാനന്ദൻ പങ്കെടുക്കാത്ത ആദ്യ സംസ്ഥാന സമ്മേളനമാണിത്. സ്ഥിരം ക്ഷണിതാവാണെങ്കിലും ആരോഗ്യപ്രശ്നങ്ങൾ കാരണം വിഎസ് പങ്കെടുക്കില്ല.
പാർട്ടിയെയും സർക്കാരിനെയും കൂട്ടിയിണക്കുന്ന കണ്ണിയാണ് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോടിയേരി പാർട്ടി സെക്രട്ടറി സ്ഥാനത്തു തുടരാനാണ് എല്ലാ സാധ്യതയും. അദ്ദേഹം സർക്കാരിന്റെ ഭാഗമാകുമെന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ പ്രതികരണം.
83 വയസ്സ് പിന്നിട്ട എസ്.രാമചന്ദ്രൻ പിള്ളയെ കഴിഞ്ഞ പാർട്ടി കോൺഗ്രസ് പ്രത്യേക പരിഗണന നൽകിയാണ് പിബിയിൽ തുടരാൻ അനുവദിച്ചത്. ഇത്തവണ പിബിയിൽനിന്ന് ഒഴിവാക്കുന്ന ഇദ്ദേഹത്തെ കേന്ദ്ര കമ്മിറ്റിയിലോ സംസ്ഥാന കമ്മിറ്റിയിലോ ക്ഷണിതാവാക്കിയേക്കും.