ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്പുര്‍ മണ്ഡലത്തിൽ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നു. മുന്‍പ് ഗോരഖ്പുര്‍ എംപി ആയിരുന്ന യോഗി, കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍നിന്ന് ജയിച്ചാണ് മുഖ്യമന്ത്രിയായത്.
1998 മുതല്‍ തുടര്‍ച്ചയായി 5 തവണയാണ് ഗോരഖ്പുര്‍ മണ്ഡലത്തില്‍നിന്ന് യോഗി ലോക്‌സഭാംഗമായത്.
2014 സെപ്റ്റംബറില്‍ തന്റെ ആത്മീയ പിതാവ് മഹന്ത് അവൈദ്യനാഥിന്റെ മരണശേഷം ഗോരഖ്നാഥ് മഠത്തിന്റെ മഹന്ത് (പ്രധാന പുരോഹിതന്‍) എന്ന ചുമതല കൂടി വഹിക്കുന്ന യോഗിക്ക്, ഗോരഖ്പുരുമായി സവിശേഷ ബന്ധമുണ്ട്.
അയോധ്യ ക്ഷേത്രനിര്‍മാണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ യോഗി അയോധ്യയില്‍ നിന്നാവും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയെന്ന് ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. മഥുരയില്‍ നിന്ന് മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാൽ, 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ ബിജെപി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച യോഗിയെ ഗോരഖ്പുരില്‍നിന്നു തന്നെ മത്സരിപ്പിക്കാന്‍ ബിജെപി തീരുമാനിക്കുകയായിരുന്നു.