ബിജെപി പാർലമെന്ററി ബോർഡാണ് ഒഡീഷയിലെ മുൻ മന്ത്രികൂടിയായ ദ്രൗപദിയെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്.
ഗോത്രവിഭാഗത്തിൽ നിന്ന് രാജ്യത്തെ ആദ്യത്തെ വനിതാ ഗവർണർ ആയി ചരിത്രം രചിച്ച വ്യക്തിയാണ് ദ്രൗപദി മുർമു.
2017ലും ദ്രൗപദിയെ ബിജെപി പരിഗണിച്ചെങ്കിലും അവസാന നിമിഷം സ്ഥാനാർഥിയായി റാം നാഥ് കോവിന്ദിനെ പ്രഖ്യാപിക്കുകയായിരുന്നു.
ബിജെഡി, വൈഎസ്ആർസിപി തുടങ്ങിയവയുടെ പിന്തുണ കൂടിയുണ്ടെങ്കിൽ ദ്രൗപദിക്കു ജയം സുഗമമാവും. ജൂലൈ 18നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്.
വൈഎസ്ആർസിപി നേരത്തെതന്നെ എൻഡിഎ സ്ഥാനാർഥിക്ക് പിന്തുണ വാഗ്ദാനം െചയ്തിട്ടുണ്ട്.
ഒഡീഷയിൽനിന്നുള്ള ഗോത്രവർഗ വനിത സ്ഥാനാർഥിയാകുമ്പോൾ മറ്റൊരു സ്ഥാനാർഥിക്കു വോട്ടു ചെയ്യുക ബിജു ജനതാദളിന് എളുപ്പമാവില്ല.
സന്താൾ ഗോത്ര വിഭാഗത്തിൽനിന്നാണ് ദ്രൗപദി. അതിനാൽ ജാർഖണ്ഡിലെ മുഖ്യഭരണകക്ഷിയായ ജെഎംഎമ്മും ദ്രൗപദിയെ പിന്തുണയ്ക്കാൻ നിർബന്ധിതമായേക്കും. ജെഎംഎമ്മിന്റെ പ്രധാന വോട്ട് ബലം സന്താളുകളാണ്.
ജാർഖണ്ഡിലെ ഗവർണർ ആയി(2015–2021) പ്രവർത്തിച്ചിട്ടുള്ള ദ്രൗപദി 2000 ൽ ഒഡീഷയിലെ നവീൻ പട്നായിക് മന്ത്രിസഭയിലും അംഗമായിരുന്നു.
പരേതനായ ശ്യാം ചരൺ മുർമുവാണ് ഭർത്താവ്. രണ്ട് ആൺമക്കളും ഒരു മകളുമായിരുന്നു മുർമുവിന്. ഇതിൽ ആൺമക്കൾ മരിച്ചു.