വടക്കൻ ഗോവയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസൻസ് ലഭിച്ചത് അനധികൃതമാണെന്ന പേരിൽ വിവാദം പുകയുന്നു.
മരിച്ചയാളുടെ പേരിലാണ് ലൈസൻസ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടർന്ന് ഗോവ എക്സൈസ് കമ്മിഷണർ നാരായൺ എം. ഗാഡ് ലൈസൻസ് റദ്ദാക്കാതിരിക്കണമെങ്കിൽ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് അയച്ചിരിക്കുകയാണ്.
ഗോവയിലെ അസൻഗൗവിലാണ് സ്മൃതിയുടെ മകൾ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോൾസ് കഫേ ആൻഡ് ബാർ സ്ഥിതി ചെയ്യുന്നത്.
ബാറിനുള്ള ലൈസൻസ് കൃത്രിമ രേഖകള്‍ നൽകിയാണ് ഉടമകൾ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്റിസ് റോഡ്രിഗസ് നൽകിയ പരാതിയിലാണ് ജൂലൈ 21ന് എക്സൈസ് കമ്മിഷണർ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും
കഴിഞ്ഞമാസമാണ് ലൈസൻസ് പുതുക്കിയത്. എന്നാൽ ലൈസൻസിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു.