ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസത്തെ തുടർന്നു ക്ഷേത്രവും വീടുകളും തകർന്ന ഉത്തരാഖണ്ഡിലെ ജോഷിമഠിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. അറുനൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഉത്തരവിട്ടു
‘‘ആളുകളുടെ ജീവൻ രക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണന. വീട് ഒഴിയേണ്ടി വരുന്നവർക്ക് അടുത്ത 6 മാസത്തേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു പ്രതിമാസം 4,000 രൂപ വാടക നൽകും’’
സ്ഥലത്തു ചികിത്സാ സൗകര്യങ്ങളും അടിയന്തരഘട്ടത്തിൽ എയർലിഫ്റ്റ് ചെയ്യുന്നതിനായി ഹെലികോപ്റ്ററുകളും സജ്ജമാക്കി. ദേശീയ ദുരന്തനിവാരണ സേനയുടെ സഹായവും അഭ്യർഥിച്ചിട്ടുണ്ട്.
ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസത്തെ സംബന്ധിച്ച് ദ്രുതഗതിയിലുള്ള പഠനം നടത്താൻ കേന്ദ്രം വിദഗ്ധ സമിതിക്ക് രൂപം നൽകി.
ഡിസംബർ 24 മുതലാണ് ജോഷിമഠിലെ പല പ്രദേശങ്ങളിലും ഭൂമിയിൽ വിള്ളൽ പ്രകടമായത്. ജനുവരി ആദ്യമായപ്പോഴേക്കും വീടുകൾ തകർന്നുവീഴാൻ തുടങ്ങി.
കാലാവസ്ഥാ വ്യതിയാനവും നിരന്തരമായ നിർമാണ പ്രവർത്തനങ്ങളുമാണു കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. നാഷനൽ തെർമൽ പവർ കോർപറേഷന്റെ (എൻടിപിസി) അശാസ്ത്രീയ നിർമാണമാണ് തങ്ങളെ തെരുവിലേക്ക് തള്ളിയിട്ടതെന്നും നാട്ടുകാർ ആരോപിച്ചു.
ബദരീനാഥ്, ഹേമകുണ്ഡ് സാഹിബ് തുടങ്ങിയ പ്രധാന ഹിന്ദു, സിഖ് മതകേന്ദ്രങ്ങളിലേക്കുള്ള പ്രവേശന കവാടമാണ് ജോഷിമഠ്. ചൈനയുമായുള്ള ഇന്ത്യയുടെ അതിർത്തിക്കടുത്തുള്ള പ്രധാന സൈനിക താവളങ്ങളിലൊന്നും ഇവിടെയുണ്ട്