കോവിഡ് തീർത്ത 2 വർഷത്തെ ഇടവേളയ്ക്കു ശേഷമുള്ള മഹാശിവരാത്രി നാളിൽ ആലുവ മണപ്പുറത്തു വൻ ജനാവലി പിതൃബലി തർപ്പണം നടത്തി.
ഒരിക്കലെടുത്ത്, ഉറക്കമൊഴിച്ച്, ശിവപഞ്ചാക്ഷരി ചൊല്ലി അനേകായിരങ്ങൾ മണപ്പുറത്തു രാത്രി ചെലവഴിച്ചു.
അർധരാത്രി മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി വിളക്കും എഴുന്നള്ളിപ്പും കഴിഞ്ഞാണ് ഔപചാരികമായി പിതൃകർമങ്ങൾ തുടങ്ങിയത്.
വൈകിട്ടു തന്നെ പുഴയോരത്തെ ബലിത്തറകൾ ജനനിബിഡമായി. മണപ്പുറത്തേക്കുള്ള വഴികൾ തിങ്ങിനിറഞ്ഞു. ലക്ഷാർച്ചനയ്ക്കും ദീപാരാധനയ്ക്കും വൻ തിരക്ക് അനുഭവപ്പെട്ടു.
കുംഭത്തിലെ കറുത്ത വാവ് ആയതിനാൽ ഇന്നും നാളെ രാവിലെയും ബലിയിടാൻ തിരക്കുണ്ടാകും.
ശ്രീനാരായണ ഗുരു സ്ഥാപിച്ച അദ്വൈതാശ്രമത്തിലും ആയിരങ്ങൾ ബലിതർപ്പണം നടത്തി.