ഇടുക്കി ചിന്നക്കനാലിലെ ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ പെരിയാർ വന്യജീവിസങ്കേതത്തിലെ ഉൾക്കാട്ടിൽ തുറന്നുവിട്ടു.
ആന ആരോഗ്യവാനാണെന്ന് പരിശോധനയിൽ കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ശരീരത്തിലെ മുറിവുകൾ പ്രശ്നമുള്ളതല്ലെന്നാണ് വിലയിരുത്തൽ.
ശനിയാഴ്ച അരിക്കൊമ്പന് ആദ്യ മയക്കുവെടി നൽകി. തുടർന്നു കൃത്യമായി ഇടവേളകളിൽ 4 ബൂസ്റ്റർ ഡോസുകൾ കൂടി നൽകി. പിന്നീടു കുങ്കിയാനകളെയിറക്കി അരിക്കൊമ്പനു ചുറ്റും ദൗത്യസംഘം നിലയുറപ്പിച്ചു.
ഉച്ചയ്ക്കു ശേഷം ഏറക്കുറെ മയക്കത്തിലായ കൊമ്പന്റെ കാലുകളിൽ കുരുക്കിടാൻ സംഘം ശ്രമമാരംഭിച്ചു. കാലിൽ കുരുങ്ങിയ വടം കുടഞ്ഞെറിഞ്ഞ് അർധ ബോധാവസ്ഥയിലും ആന പ്രതിരോധിച്ചു.
മൂന്ന് മണിയോടെ പിൻകാലുകളിൽ കയർ കുരുക്കി ആനയെ പൂർണനിയന്ത്രണത്തിലാക്കി
മണ്ണുമാന്തി യന്ത്രങ്ങളെത്തിച്ചു വഴി വെട്ടിയ ശേഷം ലോറി അരിക്കൊമ്പനു സമീപത്തെത്തിച്ചു.
മഴയത്ത് 4 കുങ്കികളുടെ സഹായത്തോടെ അരിക്കൊമ്പനെ ലോറിയിൽ കയറ്റാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. പിന്നീട് അഞ്ചാമത്തെ ബൂസ്റ്റർ ഡോസ് കൂടി നൽകി.
5 മണിയോടെ കൊമ്പനെ ലോറിയിലെ കൂട്ടിൽ തളച്ചു.
തൊട്ടുപിന്നാലെ ലോറി റോഡിലേക്കു മാറ്റി അരിക്കൊമ്പനു സാറ്റലൈറ്റ് കോളർ ഘടിപ്പിച്ചു.
6 മണിയോടുകൂടി ഒട്ടേറെ വാഹനങ്ങളുടെ അകമ്പടിയോടെ പെരിയാറിലേക്കു പുറപ്പെട്ടു.