കർണാടകയിൽ കോൺഗ്രസ് അധികാരത്തിലേക്ക്.
ശക്തികേന്ദ്രങ്ങളിൽ മുന്നേറ്റമുണ്ടാക്കാനാകാതെ പോയ ബിജെപി തകർന്നടിഞ്ഞു. ഇതോടെ ദക്ഷിണേന്ത്യയിൽ ഭരണത്തിലുള്ള ഏക സംസ്ഥാനവും ബിജെപിയെ ‘കൈ’ വിട്ടു.
കോൺഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാം വിജയിച്ചു കയറുമ്പോഴും ബിജെപി വിട്ട് എത്തിയ ജഗദീഷ് ഷെട്ടർ ഹുബ്ബള്ളി–ധാർവാഡ് മണ്ഡലത്തിൽ പരാജയപ്പെട്ടു.
കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ കനകപുരയിൽ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു.
നിർണായക ശക്തിയാകുമെന്നു കരുതുന്ന ജനതാദളി (എസ്) ന് അവരുടെ പഴയ പ്രകടനം കാഴ്ചവയ്ക്കാനായില്ല.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ശിഗോണിൽ വിജയിച്ചു. കർണാടകയിൽ പാർട്ടിക്കേറ്റ പരാജയം സമ്മതിക്കുന്നുവെന്ന് ബൊമ്മെ അറിയിച്ചു.
സർവജ്ഞനഗർ മണ്ഡലത്തിൽ മുൻ മന്ത്രിയും കോൺഗ്രസ് സ്ഥാനാർഥിയും മലയാളിയുമായ കെ.ജെ.ജോർജ് വിജയിച്ചു.
കോൺഗ്രസിന്റെ വിജയത്തിൽ രാജ്യതലസ്ഥാനത്ത് ഉൾപ്പെടെ ആഘോഷം തുടങ്ങി.