ഗാസയിൽ മാനുഷിക സഹായമെത്തിക്കുന്നതിനു വേണ്ടി 4 ദിവസം താൽക്കാലിക വെടിനിർത്തലിന് ഇസ്രയേലും ഹമാസും കരാറായി
ഈ ദിവസങ്ങളിൽ 50 ബന്ദികളെ മോചിപ്പിക്കാനും പകരം ഇസ്രയേലിലെ ജയിലിലുള്ള 150 പലസ്തീൻകാരെ വിട്ടയയ്ക്കാനും ധാരണയായി.
ഇതിനിടെ, ഇന്നലെ ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 43 പലസ്തീൻകാർ കൊല്ലപ്പെട്ടു.
48 ദിവസം നീണ്ട രൂക്ഷമായ ആക്രമണങ്ങൾക്ക് ഇടവേളയുണ്ടാക്കിയതു ഖത്തർ, യുഎസ്, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ ദോഹയിൽ നടന്ന ചർച്ചകളിലാണ്.
തടവുകാരുടെ കൈമാറ്റം ഇന്നു രാവിലെ ആരംഭിക്കുമെന്നാണു സൂചന. കൂടുതൽ ബന്ദികളെ വിട്ടയയ്ക്കുന്ന മുറയ്ക്കു വെടിനിർത്തൽ നീട്ടുമെന്ന് ഇസ്രയേൽ വ്യക്തമാക്കി.
ഹമാസിന്റെ തടവിലുള്ള സ്ത്രീകളും കുട്ടികളുമടക്കം 50 ബന്ദികളെ മോചിപ്പിക്കാനാണു ധാരണയെന്നു പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞെങ്കിലും പലസ്തീൻ തടവുകാരുടെ മോചനം പരാമർശിച്ചില്ല.
സ്ത്രീകളും കുട്ടികളുമടക്കം 150 പലസ്തീൻകാരുടെ മോചനത്തിനു പകരമാണു 50 ബന്ദികളെ വിട്ടയയ്ക്കുന്നതെന്നു ഹമാസ് വ്യക്തമാക്കി