നെതർലൻഡ്സ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ ജനകീയ നേതാവ് ഗീർട് വിൽഡേഴ്സ് അധികാരത്തിലേക്ക്
150 അംഗ പാർലമെന്റിൽ വിൽഡേഴ്സിന്റെ ഫ്രീഡം പാർട്ടി എല്ലാ പ്രവചനങ്ങളും തെറ്റിച്ച് 37 സീറ്റ് നേടി. ലേബർ/ഗ്രിൻ സഖ്യത്തിന് 25 സീറ്റും പ്രധാനമന്ത്രി മാർക്ക് റട്ടെയുടെ പീപ്പിൾസ് പാർട്ടി ഫോർ ഫ്രീഡം ആൻഡ് ഡെമോക്രസിക്ക് 24 സീറ്റും ലഭിച്ചു.
ഇസ്‍ലാം വിരുദ്ധ, യൂറോപ്യൻ യൂണിയൻ വിരുദ്ധ നിലപാടുള്ള വിൽഡേഴ്സിന് സഖ്യകക്ഷികളെ കണ്ടെത്തി സർക്കാരുണ്ടാക്കുക എളുപ്പമല്ല. ജനഹിതം മാനിച്ച് മറ്റു പാർട്ടികളുമായി ധാരണയിലെത്തി സർക്കാരുണ്ടാക്കുമെന്ന് വിൽഡേഴ്സ് പറഞ്ഞു.
‘നവ യൂറോപ്പി’ന്റെ സൂചന നൽകുന്നതാണു നെതർലൻഡ്സ് തിരഞ്ഞെടുപ്പുഫലം എന്നു വിലയിരുത്തപ്പെടുന്നു. ഇറ്റലിക്കും ഹംഗറിക്കും പിന്നാലെ നെതർലൻഡ്സിലും തീവ്ര വലതുപക്ഷം അധികാരത്തിലെത്തുന്നു.
യുക്രെയ്നിൽ നിന്നുൾപ്പെടെ ഒരിടത്തുനിന്നുമുള്ള കുടിയേറ്റക്കാരെ സ്വീകരിക്കില്ലെന്നു തിരഞ്ഞെടുപ്പു പ്രചാരണത്തിൽ വിൽഡേഴ്സ് വ്യക്തമാക്കിയിരുന്നു.
യൂറോപ്യൻ യൂണിയനിൽ നിന്നു പിൻവാങ്ങുന്നതിനു ഹിതപരിശോധന നടത്തുമെന്നും നെതർലൻഡ്സിനെ ഇസ്‍ലാംമുക്തമാക്കുമെന്നും പറഞ്ഞിരുന്നു. വിൽഡേഴ്സിന്റെ വിജയത്തിൽ മുസ്‍ലിം സംഘടനകൾ ആശങ്ക പ്രകടിപ്പിച്ചു.