പാപ്പരത്വ കേസിൽ ജർമൻ ടെന്നിസ് ഇതിഹാസം ബോറിസ് ബെക്കർക്ക് ആശ്വാസം. ബാങ്കുകൾക്കും മറ്റുമായി 5 കോടി പൗണ്ട് (500 കോടിയിലേറെ രൂപ) കടമുള്ള ബെക്കർ അതു തിരിച്ചടയ്ക്കുന്നതിനു ന്യായമായ ശ്രമം നടത്തിയെന്നു ബോധ്യപ്പെട്ടതിനാൽ കേസ് അവസാനിപ്പിക്കുകയാണെന്ന് ചീഫ് ഇൻസോൾവൻസി ആൻഡ് കമ്പനീസ് കോടതി വിലയിരുത്തി അദ്ദേഹത്തെ മോചിപ്പിച്ചു
ബെക്കർക്കെതിരെ ഉണ്ടായിരുന്ന 25 കുറ്റാരോപണങ്ങളിൽ ഇനി നടപടിയൊന്നും ഉണ്ടാവില്ല. 2017 ൽ പാപ്പരായി പ്രഖ്യാപിക്കപ്പെട്ട ബെക്കറെ ആസ്തികൾ മറച്ചുവച്ചതിനും മറ്റുമായി കോടതി രണ്ടര വർഷം തടവിനു ശിക്ഷിച്ചിരുന്നു.
ലണ്ടൻ ജയിലിൽ 8 മാസം ശിക്ഷ അനുഭവിച്ച അദ്ദേഹത്തെ കുറ്റവാളികളെ കൈമാറാനുള്ള വ്യവസ്ഥ പ്രകാരം 2 വർഷം മുൻപ് ജർമനിക്കു നാടുകടത്തി.
1985 ൽ 17–ാം വയസ്സിൽ വിംബിൾഡൺ ചാംപ്യനായി സൂപ്പർതാരമായ ബെക്കർ 1999 ൽ പ്രഫഷനൽ ടെന്നിസിൽ നിന്നു വിരമിച്ചിരുന്നു.
പിന്നീട് പരിശീലകനായും ടിവി കമന്റേറ്ററായും നിക്ഷേപകനായും ജോലി ചെയ്തെങ്കിലും വൻ കടക്കാരനായി നിയമനടപടി നേരിടേണ്ടിവന്നു.
കൈവശമുള്ള ട്രോഫികൾ ഉൾപ്പെടെ കൈമാറാമെന്നും ബാക്കി കടത്തിൽ കാര്യമായ ഭാഗം തിരിച്ചുനൽകാമെന്നും ധാരണയായിട്ടുണ്ടെന്ന് ബെക്കറുടെ അഭിഭാഷകൻ ലൂയി ഡോയിൽ പറഞ്ഞു.