നാരങ്ങാവെള്ളം ഇന്നും സൂപ്പർസ്റ്റാർ പൈനാപ്പിൾ ലൈം, മിന്റ് ലൈം, ഗ്രേപ് ലൈം, ജിഞ്ചർ ലൈം എന്നു തുടങ്ങി മസാല ലൈം വരെ സുലഭം.
പഴയ പല ജ്യൂസ് കടകളും മുഖം മിനുക്കി ലസ്സി ഷോപ്പുകളായി. കണ്ണഞ്ചിപ്പിക്കുന്ന അകത്തളവും സ്വസ്ഥമായി ഇരുന്നു സമയം ചെലവഴിക്കാമെന്നതും ലസ്സി ഷോപ്പുകളെ മാസ് ഹിറ്റാക്കുന്നു. മാംഗോ, സ്ട്രോബെറി, വനില, ചോക്ലേറ്റ് തുടങ്ങി വിവിധ ഫ്ലേവറുകളിൽ രുചിയുടെ പുത്തൻ വിപ്ലവം തീർക്കുകയാണു ലസ്സി.
കണ്ണൂരുകാരുടെ മുത്താണു കോക്ക്ടെയിൽ. പാലും പപ്പായയും മാതള അല്ലികളും ഡ്രൈ ഫ്രൂട്സുമൊക്കെ ചേർന്ന കോക്ക്ടെയിൽ നാവിൽ രുചിമേളം തീർക്കും.
ഇഞ്ചിയും പച്ചമുളകും ഉള്ളിയുമൊക്കെ ചതച്ചിട്ടു മൺപാത്രത്തിലെ തണുപ്പിൽ നിന്നു കോരിയെടുത്തു തരുന്ന സംഭാരം. സോഡ ചേർത്തു സംഭാരം കുടിക്കുന്നതു ട്രെൻഡാണ്.
പുതിയ പാനീയങ്ങൾ വന്നതോടെ ഫീൽഡിൽ നിന്ന് ഔട്ട് ആകാതെ പിടിച്ചുനിൽക്കാൻ ഏറെ രൂപമാറ്റം വരുന്ന രണ്ടു കക്ഷികളാണു ഷേക്കും ജ്യൂസും. തണുത്ത പാലിൽ പിസ്ത, ബദാം, കാഷ്യുനട്ട് എന്നിവയെല്ലാം ചേർത്ത കണ്ണൂരിലെ കടി ഷേക്ക് അഡാറ് ഐറ്റമാണ്.