ഗുജറാത്തിന്റെ സമനില മോഹങ്ങൾ തല്ലിക്കെടുത്തി രഞ്ജി ട്രോഫിയിലെ ആവേശപ്പോരാട്ടത്തിൽ വിജയം പിടിച്ചെടുത്ത് കേരളം. രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എട്ടു വിക്കറ്റിനാണ് കേരളം ഗുജറാത്തിനെ വീഴ്ത്തിയത്. ഗുജറാത്ത് ഉയർത്തിയ 214 റൺസ് വിജയലക്ഷ്യം 35.4 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ കേരളം മറികടന്നു.
തുടർച്ചയായ മൂന്നാം ഇന്നിങ്സിലും സെഞ്ചുറിയുമായി തിളങ്ങി ഓപ്പണർ രോഹൻ എസ്. കുന്നുമ്മൽ. രോഹൻ 87 പന്തിൽ 106 റണ്‍സോടെ പുറത്താകാതെ നിന്നു. 44 പന്തിൽ അർധസെഞ്ചുറി പിന്നിട്ട രോഹൻ വെറും 83 പന്തിലാണ് സെഞ്ചുറിയിലേക്കെത്തിയത്.
സീസണിലെ തുടർച്ചയായ രണ്ടാം മത്സരത്തിലാണ് കേരളം വിജയം നേടുന്നത്. എലീറ്റ് ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ താരതമ്യേന ദുർബലരായ മേഘാലയയേയും കേരളം തോൽപ്പിച്ചിരുന്നു.
രണ്ടു കളികളിൽനിന്ന് 13 പോയിന്റുമായി കേരളം എലീറ്റ് ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്തെത്തി. 13 പോയിന്റുള്ള മധ്യപ്രദേശ് റൺറേറ്റിലെ നേരിയ മുൻതൂക്കത്തോടെ ഒന്നാം സ്ഥാനത്തുണ്ട്. അടുത്ത മത്സരത്തിൽ കരുത്തരായ മധ്യപ്രദേശാണ് കേരളത്തിന്റെ എതിരാളികൾ.