പിങ്ക് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 238 റൺസ് വിജയം. 447 റൺസെന്ന അപ്രാപ്യമായ ലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ശ്രീലങ്ക 2–ാം ഇന്നിങ്സിൽ 208 റൺസിനു പുറത്തായി.
ക്യാപ്റ്റനായി രോഹിത് ശർമയുടെ അരങ്ങേറ്റ ടെസ്റ്റ് പരമ്പര ഇന്ത്യ 2–0നു തൂത്തുവാരി. സ്കോർ: ഇന്ത്യ – 252, 9ന് 303 ഡിക്ലയേഡ്. ലങ്ക – 109, 208.
രണ്ട് ഇന്നിങ്സുകളിലും അർധ സെഞ്ചുറി നേടിയ ശ്രേയസ് അയ്യരാണു പ്ലെയർ ഓഫ് ദ് മാച്ച്.
പരമ്പരയിലാകെ 185 റൺസടിച്ച വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്താണു പ്ലെയർ ഓഫ് ദ് സീരീസ്.
174 പന്തുകളിൽ 107 റൺസ് നേടിയ ലങ്കൻ ക്യാപ്റ്റൻ ദിമുത് കരുണരത്നെയാണ് ഇന്ത്യയുടെ ജയം വൈകിപ്പിച്ചത്. മെൻഡിസിനൊപ്പം 2–ാം വിക്കറ്റിൽ 97 റൺസ് കൂട്ടിച്ചേർത്ത കരുണരത്നെ ഇന്ത്യൻ ബോളർമാരെ പരീക്ഷിച്ചു.
രണ്ട് ഇന്നിങ്സിലുമായി ബുമ്ര 8 വിക്കറ്റും അശ്വിൻ 6 വിക്കറ്റും വീഴ്ത്തി. ടെസ്റ്റിലെ വിക്കറ്റ് നേട്ടക്കാരുടെ പട്ടികയിൽ അശ്വിൻ (442) ദക്ഷിണാഫ്രിക്കയുടെ ഡെയ്‌ൽ സ്റ്റെയ്നെ (439) മറികടന്നു.