അനായാസം ജയിക്കാമായിരുന്ന മത്സരം ഡൽഹി ക്യാപിറ്റൽസിന് ‘വിട്ടുകൊടുത്ത്’ തുടർച്ചയായ പത്താം ഐപിഎൽ സീസണിലും മുംബൈ ഇന്ത്യൻസ് തോറ്റുകൊണ്ട് തുടങ്ങി. 4 വിക്കറ്റിനാണ് ഡൽഹിയുടെ ജയം.
178 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിയെ ലളിത് യാദവും (38 പന്തിൽ 48) അക്‌ഷർ പട്ടേലും (17 പന്തിൽ 38) ചേർന്ന ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് അവിശ്വസനീയ വിജയത്തിലേക്കെത്തിച്ചത്.
14–ാം ഓവറിൽ ഇവർ ക്രീസിലെത്തുമ്പോൾ ആറിന് 104 എന്ന നിലയിലായിരുന്നു ഡൽഹി. ജയിക്കാൻ 40 പന്തിൽ വേണ്ടത് 74 റൺസ്. ഇരുവരും ആഞ്ഞടിച്ചപ്പോൾ 10 പന്ത് ബാക്കി നിൽക്കെ ഡൽഹി ലക്ഷ്യത്തിലെത്തി.
3 വിക്കറ്റെടുത്ത മുംബൈയുടെ മലയാളി പേസർ ബേസിൽ തമ്പിക്കും ഡൽഹിയുടെ വിജയക്കുതിപ്പിന് തടയിടാനായില്ല.
ഐപിഎൽ സീസണിലെ ആദ്യ മത്സരം തോൽക്കുന്നത് മുംബൈ ഇന്ത്യൻസിനു പതിവാണ്. 2013 മുതലുള്ള 10 സീസണുകളിലും മുംബൈ സീസണിലെ ആദ്യ കളിയിൽ തോറ്റു.
ഇത്തവണത്തെ ഐപിഎൽ ലേലത്തിൽ റെക്കോർഡ് തുകയ്ക്കു മുംബൈ ടീമിലെത്തിയ ഇഷൻ കിഷൻ (48 പന്തിൽ പുറത്താകാതെ 81) തന്റെ മാറ്റു തെളിയിച്ചു.
നാല് ഓവറിൽ 18 റൺസ് മാത്രം വഴങ്ങിയ 3 വിക്കറ്റെടുത്ത കുൽദീപ് യാദവിന്റെ ബോളിങ് മധ്യ ഓവറുകളിൽ മുംബൈയെ പിടിച്ചുകെട്ടി. കുൽദീപാണ് കളിയിലെ കേമൻ