ബാറ്റിങ്ങിലെ ‘റോയൽ’ പ്രകടനം പന്തുകൊണ്ട് ആവർത്തിക്കാനാകാതെ പോയ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ പഞ്ചാബ് കിങ്സിന് തകർപ്പൻ വിജയം.
ആദ്യം ബാറ്റ് ചെയ്ത് 205 റൺസ് നേടിയ ബാംഗ്ലൂരിനെതിരെ അതേ നാണയത്തിൽ തിരിച്ചടിച്ച പഞ്ചാബ് ഒരോവർ ബാക്കി നിൽക്കെയാണ് വിജയലക്ഷ്യം കീഴടക്കിയത്.
വിൻഡീസ് താരം ഒഡീൻ സ്മിത്ത് അവസാന ഓവറുകളിൽ ആഞ്ഞടിച്ചതോടെ (8 പന്തിൽ പുറത്താകാതെ 25) പഞ്ചാബ് വിജയത്തിലെത്തി. ഒഡീൻ കളിയിലെ കേമനായി.
ഡുപ്ലെസിയുടെയും (57 പന്തിൽ 88) വിരാട് കോലിയുടെയും (29 പന്തിൽ 41) ദിനേശ് കാർത്തിക്കിന്റെയും (14 പന്തിൽ 32) മികവിലാണ് ബാംഗ്ലൂർ കൂറ്റൻ സ്കോർ കണ്ടെത്തിയത്.
പഞ്ചാബിനായി അഗർവാളും (32) ധവാനും (43) തിരികൊളുത്തിയ വെടിക്കെട്ട് രാജപക്സയും (43) ലിവിങ്സ്റ്റനും (19) ഏറ്റെടുത്തു.
അവസാന ഓവറുകളിൽ പിടിമുറുക്കി ബാംഗ്ലൂർ മത്സരം സ്വന്തമാക്കുമെന്നു കരുതിയപ്പോഴാണ് സ്മിത്തും ഷാരൂഖും ചേർന്നുള്ള ആറാം വിക്കറ്റ് കൂട്ടുകെട്ട് അതിവേഗം റൺവാരി വിജയമുറപ്പിച്ചത്.