ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം സ്കോറെന്ന റെക്കോർഡ് തിരുത്തിക്കുറിച്ചിരിക്കുകയാണ് ഇംഗ്ലണ്ട്. നെതർലൻഡ്സിനെതിരായ ഒന്നാം ഏകദിനത്തിൽ 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 498 റൺസ്!
ഏകദിനത്തിലെ ഏറ്റവും ഉയർന്ന ടീം സ്കോർ, മൂന്നു പേർക്ക് സെഞ്ചറി, ഒരാൾക്ക് അതിവേഗ അർധസെഞ്ചറി, 36 ഫോറുകൾ, 24 സിക്സുകൾ.. ഇങ്ങനെ ‘കണക്കില്ലാത്ത’ നേട്ടങ്ങളും ഇംഗ്ലണ്ട് ടീം ഒപ്പം കുറിച്ചു.
ഏകദിനം കളിച്ച് അത്ര ശീലമില്ലാത്ത നെതർലൻഡ്സിന്റെ മറുപടി ബാറ്റിങ് 49.4 ഓവറിൽ 266 റൺസിൽ ഓൾഔട്ടായി. ഇംഗ്ലണ്ടിന് 232 റൺസ് വിജയം.
2018ൽ ഓസ്ട്രേലിയയ്ക്കെതിരെ ട്രെന്റ്ബ്രിജിൽ 481 റൺസ് നേടിയ, സ്വന്തം പേരിൽത്തന്നെയുള്ള ഏകദിന റെക്കോർഡാണ് ഇംഗ്ലണ്ട് തിരുത്തിയത്. ജോസ് ബട്‌ലറാണ് (70 പന്തിൽ പുറത്താകാതെ 162) ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ.
ഡേവിഡ് മാലൻ (109 പന്തിൽ 125), ഫിലിപ്പ് സോൾട്ട് (93 പന്തിൽ 122) എന്നിവരും സെഞ്ചറി നേടി. അവസാന ഓവറുകളിൽ വെടിക്കെട്ടു തീർത്ത് മറ്റൊരു ഐപിഎൽ ഹീറോ ലിയാം ലിവിങ്സ്റ്റൻ (22 പന്തിൽ പുറത്താകാതെ 66) ടീം സ്കോർ അഞ്ഞൂറിന് അടുത്തെത്തിച്ചു.
രണ്ടാം വിക്കറ്റിൽ 222 റൺസാണ് സോൾട്ടും മാലനും ചേർന്നു നേടിയത്. മൂന്നാം വിക്കറ്റിൽ മാലനും ബട്‌ലറും തമ്മിൽ 184 റൺസ്. അഞ്ചാം വിക്കറ്റിൽ ബട്‌ലറും ലിവിങ്സ്റ്റനും തമ്മിൽ 91 റൺസ്.
ഏകദിനത്തിൽ ഒരു ഇംഗ്ലിഷ് താരത്തിന്റെ മൂന്ന് അതിവേഗ സെഞ്ചറികളും ഇപ്പോൾ ജോസ് ബട്‌ലറുടെ പേരിലാണ്. ഇന്നലെ 47 പന്തിലാണ് ബട്‌ലർ സെഞ്ചറി തികച്ചത്. മുൻപ് 46 പന്തിൽ 100 തികച്ചതാണ് റെക്കോർഡ്. 50 പന്തിൽ ഒരു സെഞ്ചറിയും ബട്‌ലറുടെ പേരിലുണ്ട്.