പൊരുതിക്കളിച്ച ഓസ്ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തി ലയണൽ മെസ്സിയും സംഘവും ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ.
സൂപ്പർതാരം ലയണൽ മെസ്സി (35–ാം മിനിറ്റ്), യുവതാരം ജൂലിയൻ അൽവാരസ് (57–ാം മിനിറ്റ്) എന്നിവർ നേടിയ ഗോളുകളാണ് അർജന്റീനയ്ക്ക് ക്വാർട്ടർ ഫൈനലിലേക്ക് പാത തുറന്നത്.
അവസാന നിമിഷങ്ങളിൽ പ്രതിരോധക്കളി കൈവിട്ട് ഓസ്ട്രേലിയ ആക്രമിച്ചു കളിച്ചെങ്കിലും അതേ വീര്യത്തിൽ തിരിച്ചടിച്ച് അർജന്റീന വിജയമുറപ്പിച്ചു.
35-ാം മിനിറ്റിലായിരുന്നു സ്റ്റേഡിയമൊന്നാകെ നിർന്നിമേഷരായി എഴുന്നേറ്റു നിന്ന മെസ്സി ഗോൾ. കരിയറിലെ 1000-ാമതു മത്സരത്തിൽ ആരാധകർക്ക് ആയിരം വട്ടം റീപ്ലേ കാണാവുന്ന ഒരു മെസ്സി ഗോൾ!
സമനിലയുമായി ആദ്യ പകുതിക്കു പിരിയാം എന്ന് ഓസ്ട്രേലിയ ആശ്വസിച്ചു നിൽക്കവെയാണ് മെസ്സി അവരെ ഞെട്ടിച്ചത്. അതുവരെയുള്ള അധ്വാനത്തിനു കിട്ടിയ പ്രതിഫലം കൂടിയായി അത്.