ലോകകപ്പിലെ ആദ്യ ഹാട്രിക്കെന്ന സ്വപ്ന നേട്ടത്തിലേക്ക് പന്തടിച്ചുകയറ്റിയ ഇരുപത്തൊന്നുകാരൻ റാമോസിന്റെ മികവിൽ, സ്വിറ്റ്സർലൻഡിനെ ഗോൾമഴയിൽ നനച്ച് പോർച്ചുഗൽ ക്വാർട്ടർ ഫൈനലിൽ
ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് പോർച്ചുഗലിന്റെ വിജയം. ഡിസംബർ 10ന് അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ മൊറോക്കോയാണ് പോർച്ചുഗലിന്റെ എതിരാളികൾ.
17, 51, 67 മിനിറ്റുകളിലായാണ് ഗോൺസാലോ റാമോസ് പോർച്ചുഗലിനായി ഹാട്രിക് തികച്ചത്.
പോർച്ചുഗലിന്റെ മറ്റു ഗോളുകൾ പെപ്പെ (33–ാം മിനിറ്റ്), റാഫേൽ ഗുറെയ്റോ (55–ാം മിനിറ്റ്), പകരക്കാരൻ റാഫേൽ ലിയോ (90+2) എന്നിവർ നേടി.
ഒരു ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ പോർച്ചുഗൽ നാലോ അതിലധികമോ ഗോൾ നേടുന്നത് 1966നു ശേഷം ഇതാദ്യമാണ്.
2002ൽ ജർമനിയുടെ മിറോസ്ലാവ് ക്ലോസെയ്ക്കു ശേഷം ആദ്യ ലോകകപ്പിൽത്തന്നെ ഹാട്രിക് നേടുന്ന ആദ്യ താരമാണ് റാമോസ്.
ലോകകപ്പ് നോക്കൗട്ടിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമാണ് പെപ്പെ. ഗോൾ നേടുമ്പോൾ 39 വർഷവും 283 ദിവസവുമാണ് പെപ്പെയുടെ പ്രായം.