ഖത്തറിൽ അർജന്റീനയുടെ ആകാശനീലിമ മായുന്നില്ല, ലയണൽ മെസ്സി എന്ന സൂര്യൻ അസ്തമിക്കുന്നുമില്ല!
അവസാന നിമിഷം ഗോൾ നേടി കളിയുടെ സസ്പെൻസ് പെനൽറ്റി ഷൂട്ടൗട്ടിലേക്കു വരെ നീട്ടിയ നെതർലൻഡ്സിനെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റെ വിശ്വസ്ത കരങ്ങളിൽ പിടിച്ചു മറികടന്ന് അർജന്റീന ലോകകപ്പ് സെമിഫൈനലിൽ.
നിശ്ചിത സമയത്ത് അർജന്റീന 2-1നു ജയമുറപ്പിച്ചു നിൽക്കവെ രണ്ടാം പകുതിയിൽ അധികമായി കിട്ടിയ 10 മിനിറ്റിലെ അവസാന സെക്കൻഡിലാണ് നെതർലൻഡ്സ് ഒപ്പമെത്തിയത്.
നേരത്തേ നിശ്ചിത സമയത്തിന്റെ 35-ാം മിനിറ്റിൽ നഹുവൽ മൊളീനയുടെ ആദ്യ ഗോളിനു വഴിയൊരുക്കിയ മെസ്സി 73-ാം മിനിറ്റിൽ പെനൽറ്റിയിലൂടെ രണ്ടാം ഗോളും നേടി.
ആദ്യ പകുതിയിൽ മെസ്സിയിലേക്കുള്ള വഴിയടയ്ക്കുന്നതിനു പകരം മെസ്സിയിൽ നിന്നുള്ള വഴിയടയ്ക്കാനാണ് ഡച്ച് താരങ്ങൾ ശ്രമിച്ചത്. എന്നിട്ടും മെസ്സി അവരെ മറികടന്നു.