ഇംഗ്ലണ്ടിനെ വീഴ്ത്തി ഫ്രാൻസ് തുടർച്ചയായ രണ്ടാം ലോകകപ്പ് സെമിയിൽ
പൊരുതിക്കളിച്ച ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഫ്രാൻസ് വീഴ്ത്തിയത്.
ഫ്രാൻസിനായി ഔറേലിയൻ ചൗമേനി (17–ാം മിനിറ്റ്), ഒളിവർ ജിറൂദ് (78–ാം മിനിറ്റ്) എന്നിവർ ഗോൾ നേടി. ഇംഗ്ലണ്ടിന്റെ ആശ്വാസഗോൾ 54–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് ക്യാപ്റ്റൻ ഹാരി കെയ്ൻ നേടി.
ഡിസംബർ 14ന് സെമിഫൈനലിൽ ഫ്രാൻസ് മൊറോക്കോയെ നേരിടും.
പെനൽറ്റിയിലൂടെ ഒരു ഗോൾ നേടിയെങ്കിലും, ഇംഗ്ലണ്ടിന് ലഭിച്ച രണ്ടാം പെനൽറ്റി പുറത്തേക്കടിച്ചു കളഞ്ഞ ക്യാപ്റ്റൻ ഹാരി കെയ്നാണ് മത്സരത്തിലെ ദുരന്തനായകൻ.
82–ാം മിനിറ്റിലാണ് ഇംഗ്ലണ്ടിന് സമനില നേടാൻ സുവർണാവസരമൊരുക്കി തുടർച്ചയായ രണ്ടാം പെനൽറ്റി ലഭിച്ചത്.
പകരക്കാരനായി ഇറങ്ങിയ മേസൺ മൗണ്ടിനെ ഫ്രഞ്ച് താരം തിയോ ഹെർണാണ്ടസ് സ്വന്തം ബോക്സിനുള്ളിൽ വീഴ്ത്തിയതിനായിരുന്നു പെനൽറ്റി. കിക്കെടുത്ത ഹാരി കെയ്ൻ ഇക്കുറി പന്ത് ക്രോസ് ബാറിനു മുകളിലൂടെ പറത്തി.