അർജന്റീന–നെതർലൻഡ്സ് ക്വാർട്ടർ ഫൈനൽ നിയന്ത്രിച്ച വിവാദ റഫറിയെ ഫിഫ തിരിച്ചയച്ചു. മത്സരത്തിൽ 18 മഞ്ഞക്കാർഡുകൾ ഉയർത്തി റെക്കോർഡിട്ട സ്പാനിഷ് റഫറി അന്റോണിയോ മറ്റേയു ലഹോസാണ് ലോകകപ്പിൽ നിന്നു പുറത്തായത്.
രണ്ട് അർജന്റീന ഒഫിഷ്യലുകൾ, ക്യാപ്റ്റൻ ലയണൽ മെസ്സി ഉൾപ്പെടെ 8 അർജന്റീന താരങ്ങൾ, 7 നെതർലൻഡ്സ് താരങ്ങൾ എന്നിവർക്കു കളിയിൽ മഞ്ഞക്കാർഡ് കിട്ടിയിരുന്നു. എന്നാൽ തിരിച്ചയച്ചതിനു പിന്നിൽ കാർഡ് വിവാദം തന്നെയാണോയെന്നു ഫിഫ വ്യക്തമാക്കിയിട്ടില്ല. .
ലയണൽ മെസ്സിയുമായി പണ്ടേ അത്ര രസത്തിലല്ല, ക്വാർട്ടർ മത്സരം നിയന്ത്രിച്ച സ്പാനിഷ് റഫറി അന്റോണിയോ മറ്റേയു ലഹോസ്. ലഹോസ് ഇതിനു മുൻപും കാർഡുയർത്തി വിവാദം സൃഷ്ടിച്ചയാളാണ്.
ഡിയേഗോ മറഡോണയുടെ മരണശേഷമുള്ള ആദ്യ മത്സരത്തിൽ ബാർസിലോനയ്ക്കായി ഗോൾ നേടിയ ലയണൽ മെസ്സി ജഴ്സിയൂരി മറഡോണയുടെ പടമുള്ള ടീഷർട്ട് പ്രദർശിപ്പിച്ചിരുന്നു. ഇതിനു മെസ്സിക്കു ലഹോസ് മഞ്ഞക്കാർഡ് നൽകി.
2013–14 സീസണിൽ ബാർസിലോന –അത്‌ലറ്റിക്കോ മഡ്രിഡ് മത്സരത്തിൽ മെസ്സി അടിച്ച ഗോൾ ലഹോസ് നിഷേധിച്ചു. മത്സരം സമനിലയായതിനെത്തുടർന്ന് അത്‌ലറ്റിക്കോ ചാംപ്യന്മാരായി. പിന്നീട് സംഭവത്തിൽ ലഹോസ് ക്ഷമ ചോദിച്ചതായാണ് വിവരം.