ആവേശം വാരിവിതറിയ സെമിഫൈനലിൽ മൊറോക്കോയുടെ മുറുക്കമാർന്ന പ്രതിരോധത്തെയും കൗണ്ടർ അറ്റാക്കുകളെയും അതിജീവിച്ച് നിലവിലെ ചാംപ്യൻമാരായ ഫ്രാൻസ് ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ.
ഫ്രാൻസിനായി തിയോ ഹെർണാണ്ടസ് (5–ാം മിനിറ്റ്), കോളോ മുവാനി (79–ാം മിനിറ്റ്) എന്നിവരാണ് ഗോൾ നേടിയത്.
ഡിസംബർ 18ന് ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഫ്രാൻസും അർജന്റീനയും ഏറ്റുമുട്ടും. ആദ്യ സെമിയിൽ ക്രൊയേഷ്യയെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് അർജന്റീന ഫൈനലിലെത്തിയത്.
ലോകകപ്പിൽ കഴിഞ്ഞ 26 മത്സരങ്ങളിലും ആദ്യം ഗോൾ നേടിയ മത്സരങ്ങളിൽ തോറ്റിട്ടില്ലെന്ന ചരിത്രം ആവർത്തിച്ചാണ് അൽ ബെയ്തിൽ ഫ്രാൻസ് ജയിച്ചുകയറിയത്.
മത്സരം ആരംഭിച്ച് അഞ്ച് മിനിറ്റ് പൂർത്തിയാകും മുൻപേ നയം പ്രഖ്യാപിച്ചുകൊണ്ട് ഫ്രാൻസ് ആദ്യ ഗോൾ നേടി. പന്തിനായി മുന്നോട്ടു കയറിയെത്തിയ മൊറോക്കോ ഗോൾകീപ്പർ യാസീൻ ബോണോയെ കാഴ്ചക്കാരനാക്കി ക്ലോസ് റേഞ്ചിൽനിന്നും അപാരമായ ശാരീരിക മികവോടെ തിയോ ഹെർണാണ്ടസിന്റെ കിടിലൻ ഷോട്ട് വലയിലേക്ക്.
സമനില ഗോളിനായി മൊറോക്കോ ചെലുത്തിയ സകല സമ്മർദ്ദങ്ങളുടെയും മുനയൊടിച്ച് ഫ്രാൻസിന്റെ രണ്ടാം ഗോൾ പിറന്നത് രണ്ടാം പകുതിയിൽ. 79–ാം മിനിറ്റിൽ ഗോളടിച്ചത് കോളോ മുവാനി.