ഐപിഎൽ പതിനാറാം സീസൺ പ്ലേഓഫ് ഘട്ടത്തിലേക്ക്. ഗുജറാത്ത് ടൈറ്റൻസ്, ചെന്നൈ സൂപ്പർ കിങ്സ്, ലക്നൗ സൂപ്പർ ജയന്റ്സ് എന്നീ ടീമുകളാണ് ഇത്തവണ അവസാന നാല് സ്ഥാനങ്ങളിൽ ഇടംപിടിച്ചത്
ഗ്രൂപ്പ് റൗണ്ട് മത്സരങ്ങളുടെ അവസാനദിനം സൺറൈസേഴ്സ് ഹൈദരാബാദിനെ 8 വിക്കറ്റിനു വീഴ്ത്തി മുംബൈ ഇന്ത്യൻസാണ് നാലാം സ്ഥാനക്കാരായി ഏറ്റവുമൊടുവിൽ പ്ലേഓഫിലെത്തിയത്. ഐപിഎലിലെ കന്നി സെഞ്ചറി നേടിയ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിന്റെയും (47 പന്തിൽ 100 നോട്ടൗട്ട്) സീസണിലെ രണ്ടാം അർധ സെഞ്ചറി കുറിച്ച ക്യാപ്റ്റൻ രോഹിത് ശർമയുടെയും (37 പന്തിൽ 56) ബാറ്റിങ് മികവിലായിരുന്നു മുംബൈ ജയം.
മുംബൈയുടെ വിജയത്തോടെ സഞ്ജു സാംസന്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ റോയൽസ് പ്ലേഓഫ് കാണാതെ ഐപിഎലിൽനിന്നു പുറത്തായി.
നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനെതിരെ തോൽവി വഴങ്ങിയതോടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും പ്ലേഓഫ് കാണാതെ പുറത്തായി. വിരാട് കോലിയും ശുഭ്മാൻ ഗില്ലും തകർപ്പൻ സെഞ്ചറിയോടെ തിളങ്ങിയ മത്സത്തിൽ 6 വിക്കറ്റിനാണ് ഗുജറാത്ത് ടൈറ്റൻസ് വിജയിച്ചത്.
ചൊവ്വാഴ്ച നടക്കുന്ന ആദ്യ ക്വാളിഫയറിൽ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസ് രണ്ടാം സ്ഥാനക്കാരായ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും.
ബുധനാഴ്ച നടക്കുന്ന എലിമിനേറ്ററിൽ ലക്നൗ സൂപ്പർ ജയന്റ്സ് മുംബൈ ഇന്ത്യൻസിനെ നേരിടും